തൃശൂർ
രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ആപ്ത മിത്ര പദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിയ വളണ്ടിയർമാർ സജ്ജരായി. സേനയുടെ അസാന്നിധ്യത്തിൽ ദുരന്തമുഖത്തെ അത്യാവശ്യഘട്ടത്തിൽ ഇവരുടെ സേവനം ലഭ്യമാകും.
ജില്ലയിൽ 300പേർ പരിശീലനം പൂർത്തിയാക്കി. 18നും 40നും മധ്യേ പ്രായമുള്ളവരാണ് 12 ദിവസത്തെ പരിശീലനം പൂർത്തിയാക്കിയത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന കേന്ദ്ര–-സംസ്ഥാന സേനകൾക്ക് ആപ്ത മിത്ര വളണ്ടിയർമാർ കരുത്ത് പകരും.
അത്യാധുനിക ഉപകരണങ്ങളും ക്യുക്ക് റെസ്‌പോൺസ് വെഹിക്കിളിൽ റോപ്പ്, ഹൈഡ്രോളിക് കട്ടർ, ഏണി എന്നിവയുമായി ഇവർ അപകടസ്ഥലത്ത് പാഞ്ഞെത്തും. അപകടത്തിൽ കുടുങ്ങുന്നവരെ വാഹനഭാഗങ്ങൾ മുറിച്ചുമാറ്റി രക്ഷിക്കാനും ഇവർ പരിശീലനം നേടി. വായു ലഭിക്കാത്ത കുഴലുകളിൽ കുടുങ്ങുന്നവരെ രക്ഷിക്കാനുള്ള ബ്രീത്തിങ് അപ്പാരറ്റസിലും പരിശീലനം നേടി.
പരിശീലനം പൂർത്തിയാക്കിയവർക്ക് ഐഡി കാർഡ്, യൂണിഫോം, സുരക്ഷാ കിറ്റ് തുടങ്ങിയവ നൽകും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലാണ് ഇവർ പ്രവർത്തിക്കുക. പരിശീലനത്തിന് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ, സ്‌റ്റേഷൻ ഓഫീസർ വിജയ് കൃഷ്‌ണൻ, കോ–- ഓർഡിനേറ്റർ വി എസ് സ്‌മിനേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..