വടക്കാഞ്ചേരി
മുണ്ടത്തിക്കോട് പുലിക്കുന്നത്ത് പുലിയെ കണ്ടെന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് നടത്തിയ പരിശോധനയിൽ കാൽപ്പാട് പുലിയുടേതിനെക്കാൾ ചെറുതാണെന്ന് കണ്ടെത്തി. പ്രദേശത്ത് കണ്ടെന്ന് കരുതുന്നത് ലെപ്പേർഡ് ക്യാറ്റ് ആകാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വാർത്തയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയും ഫോട്ടോകളും വ്യാജമാണെന്ന് വനംവകുപ്പ് വ്യക്തമാക്കി.
അയ്യങ്കേരി അലക്സിന്റെ വീട്ടുപരിസരത്താണ് കഴിഞ്ഞ രാത്രി പുലിയെ കണ്ടെന്ന വാർത്ത പരന്നത്. വളർത്തു നായയുടെ കുരകേട്ട് പുറത്തിറങ്ങിയപ്പോൾ നായക്കൂടിന് സമീപത്ത് പുലിയെ കണ്ടതായി അലക്സും കുടുംബവും പറയുന്നു. ഉടൻ ഇവർ ജനപ്രതിനിധികളെ വിവരമറിയിച്ചു. നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ, പഴവൂർ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, മെഡിക്കൽ കോളജ് പൊലിസ് അധികൃതർ എന്നിവർ സ്ഥലത്തെത്തി. പ്രദേശത്ത് പരിശോധന നടത്തി.
അലക്സിന്റെ വീട്ടുപരിസരം, പ്രദേശത്തെ ക്വാറി എന്നിവിടങ്ങളിൽ ഉൾപ്പെടെ നാല് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു.
പ്രദേശത്ത് കൂടുകളൊരുക്കാനും സംവിധാനമൊരുക്കി. മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നറിയിച്ച അധികൃതർ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
സംഭവത്തെ തുടർന്ന് നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രന്റെ നേതൃത്വത്തിൽ യോഗം വിളിച്ച് ചേർത്തു. എം ആർ അനൂപ് കിഷോർ, പി ആർ അരവിന്ദാക്ഷൻ, എ എം ജമീലാബി, പ്രതിപക്ഷ നേതാവ് കെ അജിത്കുമാർ, തലപ്പിള്ളി താലൂക്ക് ഭൂരേഖാ തഹസിൽദാർ പി ജി നാരായണൻകുട്ടി, മെഡിക്കൽ കോളേജ് പൊലീസ് എസ്‌ഐ ബിജു, ഫോറസ്റ്റ് റേഞ്ചർ ധനിക് ലാൽ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..