തളിക്കുളം
തളിക്കുളം സ്‌നേഹതീരത്തുനിന്നാണ് ആ സൈക്കിൾചക്രങ്ങൾ ഉരുണ്ടുതുടങ്ങിയത്. അതിൽ ഉയരം കീഴടക്കാനുള്ള നിശ്ചയദാർഢ്യവുമായി അരുൺദേവ് എന്ന 21 വയസ്സുകാരനും. ലഡാക്കിന്റെ ഉയരങ്ങൾ തൊട്ട് മടങ്ങിയെത്തിയപ്പോൾ കൂടെയുള്ളത് അവിസ്‌മരണീയമായ അനുഭവശേഖരം.
ആഗസ്‌ത് അഞ്ചിന് പുറപ്പെട്ട യാത്ര ലഡാക്കിൽ ലേ എന്ന ജില്ലയിലെ കാർദും ലാപാസിലാണ് അവസാനിച്ചത്. വാഹനങ്ങൾക്ക് എത്തിപ്പെടാവുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ റോഡാണ് ഇത്. മൂന്നു ദിവസം തങ്ങിയശേഷം മണാലി വഴി ഹിമാചൽ പ്രദേശിലൂടെ തിരിച്ചെത്തി. 8000 കിലോമീറ്ററാണ് സൈക്കിൾ ചവിട്ടിയത്. ജമ്മു കശ്മീരിൽ മംഗളൂർ സ്വദേശിയായ ആൾ ഒരു ദിവസം കൂടെയുണ്ടായി. ബാക്കിയിടങ്ങളിൽ ഒറ്റയ്‌ക്കാണ് സഞ്ചാരം. ദിവസം 150 കിലോമീറ്റർ യാത്ര. ചില ദിവസങ്ങളിൽ സൈക്കിളിന് അറ്റകുറ്റപ്പണിമൂലം കിലോമീറ്റർ കുറഞ്ഞിട്ടുണ്ട്. ദിവസം 150 രൂപയാണ് ഭക്ഷണച്ചെലവ്. രാത്രി പരമാവധി ഏഴര വരെയാണ് യാത്ര. ഉറങ്ങുന്നത് ടെന്റ് കെട്ടിയും മറ്റുമാണ്. 67–-ാമത്തെ ദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്. കർണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾ കടന്നാണ് ലഡാക്കിലെത്തിയത്. 17സംസ്ഥാനങ്ങളിലൂടെയാണ് ഈ ദിവസത്തിനുള്ളിൽ യാത്ര ചെയ്തത്. അരുൺ ദേവിന് പഞ്ചായത്തംഗം കെ കെ സൈനുദ്ദീന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. തൊഴുത്തുംപറമ്പിൽ സതീഷിന്റെയും റജീനയുടെയും മകനാണ്. സഹോദരി സ്പീന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..