തൃശൂർ
ലോക്‌ഡൗണിൽ തമിഴ്‌നാട്ടിൽ കുരുങ്ങിയ ഗാഥയ്‌ക്ക് പ്ലസ്‌ടു രണ്ടാംഘട്ട പരീക്ഷ, വലിയ പരീക്ഷണമായിരുന്നു. എന്നാൽ, ലോക്ക്‌പൊട്ടിച്ച് അവൾ ചാലക്കുടി സ്‌കൂളിലെത്തി വിജയഗാഥ രചിച്ചു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണ് മിന്നും ജയം.
ചാലക്കുടി ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പഠിക്കുന്ന ഗാഥ കോട്ടയം സ്വദേശിനിയാണ്. മാഞ്ഞൂർ മുണ്ടകപ്പറമ്പിൽ ഉണ്ണികൃഷ്‌ണന്റെയും പ്രീതിയുടെയും മകളാണ്. കോവിഡും ലോക്‌ഡൗണുംമൂലം പരീക്ഷകൾ മാറ്റിവച്ചതോടെ ഗാഥ കോയമ്പത്തൂരിൽ ജോലിയുള്ള അമ്മയുടെ അടുത്തേക്ക് പോയി. ക്യാൻസർ രോഗികളെ സഹായിക്കാനുള്ള ട്രസ്‌റ്റിലാണ് അമ്മയ്‌ക്ക് ജോലി. പിന്നീട് പരീക്ഷ പുനർനിർണയിച്ചതോടെ തമിഴ്‌നാട്ടിൽ ലോക്‌ഡൗണിൽ കുടുങ്ങി. മറ്റുജില്ലകളിൽ പരീക്ഷ എഴുതാൻ സൗകര്യമുള്ളതനുസരിച്ച് പാലക്കാട്ട് ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പ്രത്യേകം പാസ് വാങ്ങി ചാലക്കുടിയിലേക്ക് പോന്നു. അമ്മ പ്രീതി, ബന്ധു സുഭാഷ്, അനിയത്തി ഗൗരി എന്നിവർക്കൊപ്പമാണ് പോന്നത്. അനിയത്തിക്ക് പുറനാട്ടുകര സ്‌കൂളിൽ പ്ലസ്‌വൺ പരീക്ഷയുമുണ്ടായിരുന്നു.
പരീക്ഷയുടെ തലേദിവസം ചാലക്കുടി സ്‌കൂളിൽ എത്തി ക്വാർട്ടേഴ്‌സിൽ നിരീക്ഷണത്തിൽ കഴിഞ്ഞു. പ്രത്യേകമുറിയിൽ പരീക്ഷ എഴുതി. പരീക്ഷ കഴിഞ്ഞ് കോയമ്പത്തൂരിലേക്ക് തിരിച്ചുപോയി.സ്‌കൂൾ അധികൃതർ മികച്ച പഠനസൗകര്യമാണ് സ്‌കൂളിൽ ഒരുക്കിയിരുന്നതെന്ന് ഗാഥ പറഞ്ഞു.
കോവിഡിന് മുമ്പ് അധ്യാപകർ രാത്രിയിലും ഹോസ്‌റ്റലിൽ എത്തി പ്രത്യേകം ക്ലാസുകൾ നൽകി. ഇത് മികച്ച വിജയത്തിന് വഴിയൊരുക്കിയതായും ഗാഥ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..