തൃശൂർ
ജില്ലയിൽ ആറ് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് 17ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ചിട്ടയാർന്ന പ്രവർത്തനങ്ങളിലുടെ പ്രചാരണ കൊട്ടിക്കലാശത്തിലും എൽഡിഎഫ് ആധിപത്യം പ്രകടമാണ്. വടക്കാഞ്ചേരി നഗരസഭ 13–--ാം ഡിവിഷൻ ഒന്നാംകല്ലിൽ മല്ലിക സുരേഷാണ് എൽഡിഎഫ് സ്ഥാനാർഥി. സിന്ധു സുബ്രഹ്മണ്യൻ (യുഡിഎഫ്), ഷീജ രാജേഷ് (എൻഡിഎ) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. കഴിഞ്ഞ തവണ എൽഡിഎഫ് 122 വോട്ടിന് വിജയിച്ച ഡിവിഷനാണിത്. കൗൺസിലർ കെ വി ലതയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് 23, യുഡിഎഫ് 16, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷിനില. ഇരിങ്ങാലക്കുട ബ്ലോക്ക് ആനന്ദപുരം ഡിവിഷനിൽ ഷീന രാജനാണ് എൽഡിഎഫ് സ്ഥാനാർഥി. ശാലിനി ഉണ്ണികൃഷ്ണൻ (യുഡിഎഫ്), ധനിയ മണികണ്ഠൻ (ബിജെപി) എന്നിവരും സ്ഥാനാർഥികളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ ഷീജ ശിവൻ 809 വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു. സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന് രാജിവച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് 12, യുഡിഎഫ് 1 എന്നിങ്ങനെയാണ് കക്ഷിനില. മുരിയാട് പഞ്ചായത്ത് തുറവങ്കാട് വാർഡിൽ റോസ്മി ജയേഷാണ് എൽഡിഎഫ് സ്ഥാനാർഥി. ഷീജ ജോർജ് (യുഡിഎഫ്), ദേവിക സിബി(ബിജെപി) എന്നിവരും മത്സരിക്കുന്നു. വൈസ് പ്രസിഡന്റായിരുന്ന എൽഡിഎഫിലെ ഷീജ ജയരാജ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ 104 വോട്ടായിരുന്നു ഭൂരിപക്ഷം. എൽഡിഎഫ് 11, യുഡിഎഫ് 6 എന്നിങ്ങനെയാണ് കക്ഷിനില.
വെള്ളാങ്കല്ലൂർ പഞ്ചായത്ത് രണ്ടാംവാർഡ് വെളയനാട് വാർഡിലേക്കുള്ള തെരഞ്ഞെടുപ്പിൽ കെ കെ നൗഷാദാണ് എൽഡിഎഫ് സ്ഥാനാർഥിയായി. ബിജു പുല്ലൂക്കര (യുഡിഎഫ്) പ്രേംജി കൊളക്കാട്ടിൽ (ബിജെപി സ്വതന്ത്രൻ) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. കഴിഞ്ഞ തവണ യുഡിഎഫിന് 49 വോട്ടാണ് ഭൂരിപക്ഷം.യുഡിഎഫ് അംഗം അനിൽ മാന്തുരുത്തി മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് -13 യുഡിഎഫ്- 8 എന്നിങ്ങനെയാണ് കക്ഷിനില. തൃക്കൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് ആലേങ്ങാടിൽ ലിന്റോ തോമസാണ് എൽഡിഎഫ് സ്ഥാനാർഥി. മാത്യു ഇലവുങ്കൽ (യുഡിഎഫ്), ശ്രീനി വെളിയത്ത് (ബിജെപി) എന്നിവരും മത്സരരംഗത്തുണ്ട്. കഴിഞ്ഞതവണ വിജയിച്ച യുഡിഎഫിലെ ജിയോ പനോക്കാരൻ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ് 10, എൽഡിഎഫ് 5, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷിനില. കുഴൂർ പഞ്ചായത്ത് കുഴൂർ വാർഡിൽ ജെൻസൻ തെറ്റയിലാണ് എൽഡിഎഫ് സ്ഥാനാർഥി. സേതുമോൻ ചിറ്റേത്ത് (യുഡിഎഫ്), എൻ ശ്രീനിവാസൻ (എൻഡിഎ) എന്നിവരും സ്ഥാനാർഥികളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ വിജയിച്ച കേശവൻ കുട്ടി അധികാര തർക്കത്തെത്തുടർന്ന് രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ് 9, എൽഡിഎഫ് 5 എന്നിങ്ങനെയാണ് കക്ഷിനില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..