കൊടുങ്ങല്ലൂർ
ഗോത്ര സംസ്കാരത്തിന്റെ ആർപ്പുവിളികൾ കൊടുങ്ങല്ലൂർക്കാവിലുയർന്നു. മഞ്ഞളും കുരുമുളകും കാർഷിക ദ്രവ്യങ്ങളുമായി മലയരയൻമാർ കിഴക്കൻ മലകളിൽനിന്നെത്തി കാവുപൂകി. കുഡുംബി സമുദായക്കാരുടെ ആടിനെ നടതള്ളലും സവാസിനി പൂജയുമെല്ലാം ഒന്നാം താലപ്പൊലി നാളായ ശനിയാഴ്ച കൊടുങ്ങല്ലൂർക്കാവിനെ ത്രസിപ്പിച്ചു. ഒന്നാം താലപ്പൊലി ഉത്സവത്തിൽ പങ്കുചേരാൻ നിരവധി പേരാണ് കൊടുങ്ങല്ലൂർക്കാവിലെത്തിയത്. പകൽ ഒന്നിന് കുരുംബാംമ്മയുടെ നടയിൽനിന്ന് എഴുന്നള്ളിപ്പിന് ചിറയ്‌ക്കൽ കാളിദാസൻ തിടമ്പേറ്റി. മൂന്നാനകളുമായി ആരംഭിച്ച പൂരം ക്ഷേത്ര മൈതാനത്തെത്തിയതോടെ ഒമ്പത് ആനകൾ അണിനിരന്നു. അന്നമനട മുരളീധര മാരാരും സംഘവും പഞ്ചവാദ്യത്തിനും ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരും സംഘവും ചെണ്ടമേളത്തിനും പ്രാമാണ്യം വഹിച്ചു. എഴുന്നള്ളിപ്പിനുശേഷം കരിമരുന്നുപ്രയോഗം നടന്നു. രണ്ടാം താലപ്പൊലി നാളായ ഞായറാഴ്ച പകൽ രണ്ടിന് എഴുന്നള്ളിപ്പ് തുടങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..