വടക്കാഞ്ചേരി
പാലക്കാട് അകത്തേത്തറ ഉമ്മിനിയിൽ ആൾതാമസമില്ലാത്ത വീട്ടിൽനിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളിലൊന്നിനെ അകമല വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. ഒരു കുഞ്ഞിനെ അമ്മപ്പുലി കൊണ്ടുപോയെങ്കിലും രണ്ടാമത്തെ കുഞ്ഞിനെയെടുക്കാൻ പുലി തിരിച്ചെത്തിയിരുന്നില്ല.
അവശനിലയിലായതിനെ തുടർന്നാണ് പുലിക്കുഞ്ഞിനെ അകമലയിലെത്തിച്ചത്. ചൊവ്വാഴ്ച രാത്രി കൂട്ടിൽവെച്ച രണ്ടാമത്തെ കുഞ്ഞിനെത്തേടി അമ്മപ്പുലി വീണ്ടുമെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഒരു ദിവസം പിന്നിട്ടിട്ടും എത്താതിരുന്നതോടെ പുലിക്കുട്ടിയെ ഡി എഫ് ഒ ഓഫീസിലേക്ക് മാറ്റി. ഇതിനിടെ നിർത്താതെയുള്ള കരച്ചിലിൽ ആരോഗ്യനില വഷളായ പുലിക്കുഞ്ഞിന് സംരക്ഷണം നൽകാനുള്ള ചുമതല വനം വകുപ്പ് അധികൃതർ ഏറ്റെടുത്തു.
വ്യാഴം രാത്രി 9ന് പുലിക്കുട്ടിയെ വടക്കാഞ്ചേരി അകമലയിലെ വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. ഡോ. ഡേവിസ് അബ്രഹാമിന്റെ നേതൃത്വത്തിൽ പുലിക്കുട്ടിയെ പരിശോധിച്ച് ആരോഗ്യനില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..