കൊടുങ്ങല്ലൂർ
കുരുംബ ഭഗവതി ക്ഷേത്രത്തിലെ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി കൊടുങ്ങല്ലൂർ നഗരസഭ തയ്യാറാക്കിയ പദ്ധതി പൂർത്തീകരിച്ചതിന്റെ ആദ്യഘട്ട ഉദ്ഘാടനം നടത്തി. 20 തുമ്പൂർമുഴി മോഡൽ എയറോബിക്ക് ബിന്നുകൾ ഉൾപ്പെടുന്ന കംപോസ്റ്റ് പ്ലാന്റ് ആണ് സ്ഥാപിച്ചത്. 63 ലക്ഷം രൂപയുടെ പദ്ധതിയാണ് ക്ഷേത്രത്തോടനുബന്ധിച്ച് നഗരസഭ നടപ്പിലാക്കുന്നത്. 18 ലക്ഷം രൂപ ചെലവിലാണ് എയറോബിക് പ്ലാന്റ് നിർമിച്ചത്. ദൈനംദിനം ഉൽപ്പാദിപ്പിക്കപ്പെടുന്ന ചപ്പുചവറുകളും ജൈവ മാലിന്യങ്ങളും അവശിഷ്ടങ്ങളും ഈ പ്ലാന്റിൽ ശാസ്ത്രീയമായി സംസ്കരിക്കാൻ കഴിയും. ഉത്സവത്തോടനുബന്ധിച്ചുള്ള മാലിന്യങ്ങളും സംസ്‌കരിക്കാനാവും. 30 ലക്ഷം രൂപ ചെലവിൽ ക്ഷേത്ര കോമ്പൗണ്ടിൽ നിർമിക്കുന്ന 20 ടോയ്‌ലറ്റുകൾ ഉൾപ്പെടുന്ന കോംപ്ലക്സിന്റെ നിർമാണവും പൂർത്തീകരിച്ചുവരികയാണ്. ക്ഷേത്രത്തിന്റെ തെക്ക്, വടക്ക് നടയിൽ രണ്ട് വാട്ടർ എടിഎമ്മുകളും സ്ഥാപിക്കും. ഇതിന് 15 ലക്ഷം രൂപ വകയിരുത്തി നിർമാണത്തിന് അനുമതിയായിട്ടുണ്ട്. എയറോബിക് പ്ലാന്റ് അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ എം യു ഷിനിജ അധ്യക്ഷയായി. വൈസ് ചെയർമാൻ കെ ആർ ജൈത്രൻ സ്വാഗതം പറഞ്ഞു. എൽസി പോൾ, ലത ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ടി എസ് സജീവൻ, വി എം ജോണി, ഡി ടി വെങ്കിടേശ്വരൻ, സുമേഷ്, ചന്ദ്രൻ കളരിക്കൽ, ഇ ജെ ഹിമേഷ്, സെക്രട്ടറി എസ് സനിൽ, അസി.എൻജിനിയർ ബിന്ദു, ദേവസ്വം അസി. കമീഷണർ സുനിൽ കർത്ത, കെ വി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..