26 April Friday
ബിജെപി കള്ളംപൊളിച്ച്‌ സ്വന്തം‌ മുഖപത്രം

നിധിൽ: അന്ന്‌ ക്രിമിനൽ, ഇന്ന്‌ ബലിദാനി

സ്വന്തം ലേഖകൻUpdated: Tuesday Oct 13, 2020
 
തൃശൂർ
അന്തിക്കാട്‌ കൊല്ലപ്പെട്ട നിധിൽ ക്രിമിനലാണെന്ന്‌  അന്ന്‌ ആർഎസ്‌എസ്‌ മുഖപത്രം. കൊല്ലപ്പെട്ടപ്പോൾ ബിജെപിക്ക്‌ ബലിദാനി. താന്ന്യത്ത്‌ ആദർശ്‌ എന്ന യുവാവിനെ വെട്ടിക്കൊന്ന കേസിൽ നിധിൽ അറസ്‌റ്റിലായപ്പോഴാണ്‌   ജൂലൈ അഞ്ചിലെ ജന്മഭൂമി   ക്രിമിനലാണെന്ന വിശേഷണത്തോടെ ചിത്രം സഹിതം പ്രസിദ്ധീകരിച്ചത്‌. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ്‌ കൊലയ്‌ക്കുകാരണമെന്നും വാർത്തയിലുണ്ട്‌.  
ജൂലൈ രണ്ടിനാണ്‌ താന്ന്യത്ത്‌ ആദർശിനെ വെട്ടിക്കൊന്നത്‌.  ആദർശിന്റെ കൊലപാതകം  ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിന്റെ തുടർച്ചയാണെന്ന്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌‌ അഡ്വ. കെ കെ അനീഷ്‌കുമാറിന്റെ  പ്രസ്‌താവനയും  ജന്മഭൂമി ഉൾപ്പെടെ  പ്രസിദ്ധീകരിച്ചു.  ആദർശ്‌ കൊലക്കേസിൽ എട്ടാംപ്രതിയാണ്‌ കൊല്ലപ്പെട്ട നിധിൽ. പ്രതികൾ ക്രിമിനൽ സംഘമാണെന്നും കുടിപ്പകയാണ്‌ കൊലയ്‌ക്കുകാരണമെന്നും പൊലീസ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  സംഘത്തിൽപ്പെട്ടവർ കൊലപാതകം, വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതികളാണെന്നും പറഞ്ഞു.
നിധിൽ എന്ന അപ്പു അന്തിക്കാട്‌ പൊലീസ്‌ സ്റ്റേഷൻ റൗഡിയാണെന്ന്‌  ജന്മഭൂമിതന്നെ പ്രസിദ്ധീകരിച്ചു.    ആദർശ്‌ കൊലക്കേസിൽ  നിധിലിന്റെ സഹോദരൻ നിജിലും നിമേഷും  പ്രതികളാണ്‌. ജനതാദൾ യു നേതാവ്‌ ദീപക്കിനെ കൊലപ്പെടുത്തിയ കേസിൽ നിജിൽ പ്രതിയായിരുന്നു.  ഈ വിവരങ്ങളടക്കം ചിത്രം സഹിതമാണ്‌ പ്രസിദ്ധീകരിച്ചത്‌. 
നേരത്തെയുണ്ടായ കൊലക്കേസുകളിൽ പ്രതികൾ ആർഎസ്‌എസ്‌ ക്രിമിനൽ സംഘമാണെന്ന്‌ ആരോപണം ഉയർന്നപ്പോൾ അതെല്ലാം ബിജെപി നേതാക്കൾ തള്ളിയിരുന്നു.  ഇപ്പോൾ  നിധിൽ കൊല്ലപ്പെട്ടപ്പോൾ ബിജെപി   പ്രവർത്തകനാണെന്നും രാഷ്‌ട്രീയ കൊലപാതകമെന്നുമാണ്‌   കെ സുരേന്ദ്രൻ അടക്കമുള്ള  നേതാക്കളുടെ നുണപ്രചാരണം.  സിപിഐ എമ്മിനും നേതാക്കൾക്കുമെതിരെ കള്ളക്കഥകളും മെനയുന്നു.  ഈ വാദങ്ങളെല്ലാം സ്വന്തം മുഖപത്രത്തിലെ മുൻവാർത്തയിലൂടെ പൊളിയുകയാണ്‌. ബിജെപി  നേതാക്കൾക്ക്‌ മുഖത്തടിയുമാണ്‌.  കൊലയാളികളുടെ പൈതൃകം ഏറ്റെടുത്തതോടെ ബിജെപിയും ക്രിമിനൽ സംഘങ്ങളും തമ്മിലുള്ള  ബന്ധവും പുറത്തുവന്നിരിക്കയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top