തിരുവില്വാമല
ചീരക്കുഴി റെഗുലേറ്റർ ഉൾപ്പെടുന്ന അറക്കമല ലിഫ്റ്റ് ഇറിഗേഷന് സമീപം ഗായത്രിപ്പുഴയുടെ തീര സംരക്ഷണ ഭിത്തി തകർന്നു. ഭിത്തിയോടു ചേർന്ന മണ്ണ് ഒലിച്ചുപോയതിനെത്തുടർന്നാണ് തകർന്നത്. ഇവിടെ ഗർത്തം രൂപപ്പെട്ടിട്ടുമുണ്ട്. 2005–-2006 കാലഘട്ടത്തിലാണ് ഇവിടെ 250 മീറ്റർ നീളത്തിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തി ലക്ഷങ്ങൾ മുടക്കി നിർമിച്ചത്. 2018ലെയും 2019ലെയും പ്രളയത്തിൽ ചീരക്കുഴി റെഗുലേറ്ററിലെ ഷട്ടറുകളും അപ്രോച്ച് റോഡും ഡാം പരിസരവുമെല്ലാം നാമാവശേഷമായിരുന്നു.
ജലസേചന വകുപ്പിന്റെ പ്രോജക്ട് 2 ലെ ഡാമുകളിൽ ഏറ്റവും കൂടുതൽ നാശനഷ്ടം നേരിടേണ്ടിവന്നത് ചീരക്കുഴി റെഗുലേറ്ററിനായിരുന്നു. 14 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.
റീ ബിൽഡ് കേരളയിൽനിന്നും 3.53 കോടി രൂപ വിനിയോഗിച്ച് തകർന്ന ഷട്ടറുകൾ മാറ്റിവച്ചിരുന്നു. അതിനുപുറമെ 35 ലക്ഷം രൂപ വിനിയോഗിച്ച് പഴയന്നൂർ പഞ്ചായത്തിലുൾപ്പെടുന്ന ഭാഗത്ത് തകർന്ന അരിക് സംരക്ഷണ ഭിത്തികെട്ടി സുരക്ഷിതമാക്കുകയും ചെയ്തിരുന്നു. സ്ഥലം സന്ദർശിച്ചതായും മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചതായും നിർമിതിക്ക് ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചീരക്കുഴി ഇറിഗേഷൻ അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്‌ച രാവിലെയാണ് ഭിത്തി പൂർണനിലയിൽ ഇടിഞ്ഞുവീണത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..