തൃശൂർ
പൂരം കഴിഞ്ഞ് മണിക്കൂറിനകം പൂരപ്പറമ്പ് വൃത്തിയാക്കി കോർപറേഷൻ ശുചീകരണത്തൊഴിലാളികൾ. മൂന്നൂറോളം തൊഴിലാളികളാണ് തേക്കിൻകാട് മൈതാനിയും സ്വരാജ് റൗണ്ടും സമീപ റോഡുകളും ശുചീകരിച്ചത്.
പകൽ പൂരവും വെടിക്കെട്ടും കഴിഞ്ഞ് ബുധൻ പകൽ മൂന്നോടെയാണ് ശുചീകരണം ആരംഭിച്ചത്. പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പ്രത്യേകം തരംതിരിച്ച് ചാക്കിലാക്കി. ആനപ്പിണ്ഡം ഉൾപ്പെടെ ജൈവമാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരിക്കാൻ കൊണ്ടുപോയി. തൊഴിലാളികൾക്കൊപ്പം ഡ്രൈവർമാർ, കോർപറേഷൻ ആരോഗ്യവിഭാഗം ഹെൽത്ത് ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജുനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ കണ്ണികളായി.
പൂരത്തിന് ആറ്‌സ്ഥലങ്ങളിലായി സംഭാരവും ശുദ്ധജലവും കോർപറേഷൻ നേതൃത്വത്തിൽ നൽകിയിരുന്നു. വെള്ളവും വൈദ്യുതിയും മുടങ്ങാതെ നൽകി. തേക്കിൻകാട്ടിലേയും സമീപറോഡുകളിലെയും എല്ലാ തെരുവുവിളക്കുകളും പ്രവർത്തിപ്പിച്ച് രാത്രി പകലാക്കി. പൂരത്തിനു മുന്നോടിയായി നഗരത്തിലും സമീപത്തെ റോഡുകളെല്ലാം അറ്റകുറ്റപ്പണി പൂർത്തീകരിച്ചിരുന്നു. പൊട്ടിപ്പൊളിഞ്ഞ കാനകളുടെ സ്ലാബുകളെല്ലാം പുതുക്കി. പ്രവർത്തനങ്ങൾക്ക് മേയർ എം കെ വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..