തൃശൂർ
ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടും അർധഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ പോരാടുന്ന ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും കേരളം. ബുധനാഴ്ച സിപിഐ എം ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിൽ ആയിരങ്ങൾ പങ്കെടുത്തു. തിരുവനന്തപുരം നായനാർ പാർക്കിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ ജനതയ്ക്ക് കേരളം ഒന്നാകെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു. തൃശൂർ കോർപറേഷൻ ഓഫീസിനുമുന്നിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണൻ ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ. എം എം നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി നഫീസ, ജില്ലാ കമ്മിറ്റിയംഗങ്ങളായ വർഗീസ് കണ്ടംകുളത്തി, കെ വി ഹരിദാസ് എന്നിവർ സംസാരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നശേഷം പ്രതിപക്ഷ പാർടി പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ്‌മുതൽ ജില്ല–- ലോക്കൽ കമ്മിറ്റി ഓഫീസുകൾവരെ ബോംബെറിഞ്ഞും മറ്റും തകർത്തു. നേതാക്കൾ ഉൾപ്പെടെ നിരവധിപേരെ കൊലപ്പെടുത്തി. വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, പരാജയഭീതിമൂലം ഭരണസംവിധാനവും പൊലീസിനെയും ദുരുപയോഗിച്ച് ബിജെപി വ്യാപകമായി ഭീകരത സൃഷ്ടിക്കുകയാണ്. സദസ്സിൽ നൂറുകണക്കിനുപേർ അണിനിരന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..