തൃശൂർ
തൃശൂർ–- എറണാകുളം ജില്ലകളെ അതിവേഗം അടുപ്പിക്കുന്ന അഴീക്കോട്–- മുനമ്പം പാലത്തിന്റെ നിർമാണോദ്‌ഘാടനം വെള്ളിയാഴ്‌ച നടക്കും. രാത്രി എട്ടിന് അഴീക്കോട് ഐഎംയുപി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർമാണോദ്‌ഘാടനം നിർവഹിക്കും. ഇ ടി ടൈസൺ എംഎൽഎ അധ്യക്ഷനാകും.
കൊടുങ്ങല്ലൂരിലെയും വൈപ്പിനിലേയും ആയിരങ്ങളുടെ കാൽനൂറ്റാണ്ട് നീണ്ട സ്വപ്‌നത്തിനാണ് എൽഡിഎഫ് സർക്കാർ കിഫ്‌ബിയിലൂടെ ചിറക് നൽകുന്നത്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ജീവിതത്തിൽ പുരോഗതിയുടെ പടവുകൾ തീർക്കുന്നതാകും പുതിയ പാലം. കൊടുങ്ങല്ലൂരിലുള്ളവർക്ക് ഹൈക്കോടതി, കൊച്ചി മഹാനഗരം എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താനുള്ള മാർഗമാണ് 160 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിലൂടെ സാധ്യമാകുക. ഇതോടെ ഗതാഗത സൗകര്യത്തിലും തൃശൂരിൽ കുതിച്ചുചാട്ടമുണ്ടാക്കും. നിലവിൽ അഴീക്കോട് ബോട്ട് ജെട്ടിയിൽനിന്ന് മുനമ്പം ഹാർബറിലേക്ക് ജില്ലാ പഞ്ചായത്തിന്റെ ജങ്കാർ സർവീസ് മാത്രമാണ് ഏക ആശ്രയം. ഓരോ അരമണിക്കൂർ ഇടവിട്ടുള്ള സർവീസാണ് രണ്ട് കരയിലുള്ളവരുടെയും ഗതാഗതമാർഗം. ഇതില്ലെങ്കിൽ കൊച്ചിയിലെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കണം. പാലം വരുന്നതോടെ മത്സ്യബന്ധന വ്യവസായ–- തൊഴിൽ മേഖലയിലും വൻ വികസനക്കുതിപ്പുണ്ടാകും. കൊച്ചിനഗരവുമായി ഏറ്റവും കൂടുതൽ അടുപ്പമുള്ള പ്രദേശമാണ് അഴീക്കോട്. നൂറുകണക്കിനാളുകൾ ദിവസേന ജോലി ആവശ്യാർഥവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോയിവരുന്നുണ്ട്.
അപ്രോച്ച് റോഡ് ഉൾപ്പെടെ 1123.35 മീറ്റർ നീളത്തിൽ ഒരുങ്ങുന്ന പാലത്തിന് 15.70 മീറ്റർ വീതിയുണ്ടാകും. തീരദേശ ഹൈവേയിലെ വലിയ പാലങ്ങളിലൊന്നായ ഇതിന്റെ ഇരുവശത്തും 1.50 മീറ്റർ വീതിയിൽ നടപ്പാതയും അതിനോടു ചേർന്ന് 1.80 മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്കും ഒരുക്കും. അലങ്കാരദീപങ്ങളുമുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..