തൃശൂർ
ജില്ലയിൽ 28 ദുരന്തസാധ്യതാ പ്രദേശങ്ങളെന്ന് റിപ്പോർട്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ ഈ പ്രദേശങ്ങളിൽനിന്ന് 225 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം. സംസ്ഥാന ദുരന്തനിവാരണവകുപ്പിന്റെ നിർദേശപ്രകാരം റവന്യൂ, ജിയോളജി, മണ്ണു സംരക്ഷണ വകുപ്പ്, പഞ്ചായത്ത് എന്നിവ സംയുക്തമായാണ് പരിശോധന നടത്തി കലക്ടർക്ക് റിപ്പോർട്ട് നൽകിയത്.
തലപ്പിള്ളി താലൂക്ക്
പള്ളൂർ വില്ലേജിലെ കുംഭാര കോളനി (3 കുടുംബങ്ങൾ), സാംബവ കോളനി (4), ചിറ കോളനി (2), കൊണ്ടാഴി മേലേമുറി കോളനി (5), വരവൂർ കോട്ടകുന്ന് കോളനി (4), പുലാക്കോട് വില്ലേജിലെ പറക്കുന്ന് (27), വടക്കാഞ്ചേരി നെല്ലിക്കുന്ന് കോളനി (9), വടക്കാഞ്ചേരി വില്ലേജിലെ ഒമ്പതാം ഡിവിഷൻ (12), കയർ സൊസൈറ്റി റോഡ് കുമാരസഭ കോളനി (10), മാടായിക്കോണം വാതിൽമാടം കോളനി (4), തെക്കുംകര മുസാഫിർകുന്ന് (21).
ചാലക്കുടി താലൂക്ക്
മുപ്ലിയം മുനിയാട്ടുകുന്ന് കിഴക്കുഭാഗം (3), പരിയാരം കാഞ്ഞിരപ്പിള്ളി ഐഎച്ച്‌ഡിപി കോളനി (19), അതിരപ്പിള്ളി കപ്പായം വീരൻ കോളനി (7), കുറ്റിച്ചിറ വെട്ടിക്കുഴി പണ്ടാരംപാറ (3), വെട്ടിക്കുഴി പണ്ടാരംപാറ എസ്‌ടി കോളനി (7), വെള്ളിക്കുളങ്ങര മോനോടി (1), പത്തുകുളങ്ങര (1).
തൃശൂർ താലൂക്ക്
കൈനൂർ കോക്കാത്ത് കോളനി (26), പുത്തൂർ ചിറ്റക്കുന്ന് (40), വെങ്ങിണിശേരി എം എസ് നഗർ (2).
കൂടാതെ കാറളം കോഴിക്കുന്ന് കോളനി (9), പൊറത്തിശ്ശേരി കരുവന്നൂർ പുഴയോട് ചേർന്നുള്ള വീടുകൾ ( 6) എന്നിവയും അതിരപ്പിള്ളി മയിലാട്ടുംപാറ ലയത്തിലെ താമസക്കാരെയും മാറ്റിപ്പാർപ്പിക്കാൻ നിർദേശമുണ്ട്.
മണ്ണിടിച്ചിൽ പ്രദേശമാപ്പുകൾ
പ്രദർശിപ്പിക്കണം
ഭാവിയിൽ ദുരന്തങ്ങൾ കുറയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. മണ്ണിടിച്ചിൽ മേഖലകൾ തിരിച്ചറിയും വിധം മാപ്പ് പ്രദർശിപ്പിക്കണം, നിലം നികത്തൽ ഒഴിവാക്കണം. പഞ്ചായത്ത് തലങ്ങളിൽ ഓട്ടോമാറ്റിക് കാലാവസ്ഥ സ്‌റ്റേഷൻ സ്ഥാപിക്കണം. ഇതിൽ ലഭിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. ലഭ്യമാവുന്ന ഡാറ്റകൾ ജില്ലാതലത്തിൽ ക്രോഡീകരിക്കണം. അതിതീവ്ര മഴയുണ്ടാകുമ്പോൾ ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ് എടുക്കുന്നതുപോലെ കനാലുകളിലെയും തോടുകളിലേയും ജലനിരപ്പ് പരിശോധിക്കാൻ സംവിധാനം വേണം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് വെബ്‌സെറ്റ് സ്ഥാപിക്കണം. ദുരന്തനിവാരണ അതോറിറ്റി പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും നിർദേശമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..