തൃശൂർ
മാരക മയക്കുമരുന്നുമായി ചൂണ്ടൽ പുതുശേരി സ്വദേശിയായ ബിജെപി പ്രവർത്തക കണ്ണോത്ത് വീട്ടിൽ സുരഭി (23)യുടെ അറസ്‌റ്റിനെ തുടർന്ന് പ്രദേശവാസികൾ ഭീതിയിൽ. ഞായറാഴ്‌ച രാത്രിയാണ് സുരഭിയെയും കൂട്ടുകാരി കണ്ണൂർ കരുവഞ്ചാൽ ആലക്കോട് സ്വദേശിയായ സംഘപരിവാർ പ്രചാരക പ്രിയയെയും എംഡിഎംഎയുമായി കുന്നംകുളം പൊലീസ് പിന്തുടർന്ന് പിടികൂടിയത്. പ്രദേശത്ത് അക്രമങ്ങൾ പെരുകുന്നതും, ഈ വനിതാ മാഫിയാ കണ്ണിയിൽ മറ്റ് ആരെല്ലാമുണ്ട് എന്നതുമാണ് നാടിനെ ഭീതിയിലാഴ്‌ത്തിയിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിൽ ക്രിമിനൽസംഘം തമ്പടിക്കുന്ന ഇടമാണ് ചൂണ്ടലിലെ പുതുശേരി പ്രദേശം. അമിത മദ്യപാനത്തിനൊപ്പം, പ്രദേശത്തെ ചില യുവാക്കൾ സംഘപരിവാറിന്റെ തണലിൽ മയക്കുമരുന്ന് ഉപയോഗവും വിതരണവും നടത്തി യുവാക്കളെ വഴിതെറ്റിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ചോദ്യം ചെയ്യുന്നവരെ കായികമായി ആക്രമിച്ച് കീഴടക്കുന്നതാണ് ഇവിടത്തെ പതിവ് രീതി. നാട്ടുകാർക്കുനേരെ ബിജെപിസംഘം തുടർച്ചയായി അക്രമങ്ങൾ നടത്തുന്നത് ചോദ്യം ചെയ്‌തതിന് 2020 ഒക്‌ടോബർ നാലിന് സിപിഐ എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ ബിജെപി ക്രിമിനലുകൾ വധിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കുറച്ചു നാളുകളായി ക്രിമിനലുകളുടെ വിളയാട്ടത്തിന് കുറവുവന്നിരുന്നു.
പഠനകാലത്ത് എബിവിപിയുടെ സജീവപ്രവർത്തകയായിരുന്നു സുരഭി. ബിജെപി കുടുംബാംഗമായ സുരഭിയുടെ സഹോദരി കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മയക്കുമരുന്ന് വിതരണസംഘത്തിലെ കണ്ണിയായ, കരാട്ടെ ബ്ലാക്ക് ബെൽറ്റുകാരികൂടിയായ സുരഭിയെ നിയന്ത്രിക്കാൻ വീട്ടുകാർക്കുപോലും കഴിഞ്ഞിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. മാസങ്ങളായി പുതുശേരിയിലെ വീട്ടിലേക്ക് വരാതിരുന്ന സുരഭി, കൂട്ടികാരിക്കൊപ്പം എറണാകുളത്താണ് താമസം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..