തൃശൂർ
വർണപ്രപഞ്ചം തീർത്ത് മേളക്കൊഴുപ്പിൽ നിറഞ്ഞാടി കാവടിക്കൂട്ടങ്ങൾ. കൂർക്കഞ്ചേരി തൈപ്പൂയ്യാഘോഷത്തോടനുബന്ധിച്ച് ക്ഷേത്രസന്നിധിയിൽ പൂക്കാവടികളും പീലിക്കാവടികളും നിറഞ്ഞാടി. വിദേശികളുൾപ്പെടെ ആയിരങ്ങൾ തൈപ്പൂയ്യാഘോഷം ആസ്വദിക്കാൻ ക്ഷേത്രസന്നിധിയിലെത്തി. വിവിധ തട്ടകങ്ങളിൽനിന്നുള്ള കാവടികളാണ് തൈപ്പൂയ്യത്തെ വർണാഭമാക്കിയത്. വെളിയന്നൂർ, കണ്ണംകുളങ്ങര, കണിമംഗലം എന്നീ ഉത്സവകമ്മിറ്റികളുടെ വൈദ്യുതാലംകൃതമായ ബഹുനില പന്തലുകൾ തൈപ്പൂയ്യാഘോഷത്തെ ആകർഷമാക്കി. ഒമ്പത് ആനകൾ എഴുന്നള്ളിപ്പിൽ അണിനിരന്നു.
കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങൾക്ക് അഗ്നിപകർന്ന ശ്രീനാരായണ ഗുരുവിന്റെ സാന്നിധ്യംകൊണ്ടും കർമംകൊണ്ടും ചരിത്രം സൃഷ്‌ടിച്ച കൂർക്കഞ്ചേരിയിലെ ഏറ്റവും വലിയ മതേതര സാംസ്‌കാരിക സംഗമംകൂടിയാണ് തൈപ്പൂയ്യാഘോഷം. വടൂക്കര ശ്രീനാരായണ പടിഞ്ഞാറ്റുമുറി ദേശത്തിന്റെ കാവടികൾ ആടിത്തിമിർക്കാൻ സ്‌ത്രീകളും അണിനിരന്നു.
കാവടികൾ ക്ഷേത്രസന്നിധിയിലെത്തിയപ്പോഴാണ് സ്‌ത്രീകൾ കാവടികളാടിയത്. 2019ലെ തൈപ്പൂയ്യാഘോഷത്തിന് കണ്ണംകുളങ്ങര ദേശക്കാരുടെ കാവടികൾ സ്‌ത്രീകൾ ആടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..