ഇരിങ്ങാലക്കുട
കോടതിയുടെ രണ്ടാംഘട്ട നിര്‍മാണത്തിന് 62 കോടി74 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. രണ്ടാംഘട്ട നിര്‍മാണത്തിനായി 64 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ബാക്കി ഒന്നേകാൽക്കോടി രൂപ ഫർണിച്ചർ വാങ്ങാൻ ഉപയോഗപ്പെടുത്തും.
1,68,555 ചതുരശ്ര അടിയില്‍ ഏഴു നിലകളിലായി പത്ത് കോടതികളും അനുബന്ധ സൗകര്യങ്ങളും നൂറു കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമടങ്ങുന്ന വിധത്തിലാണ് കോടതിസമുച്ചയം ഒരുങ്ങുന്നത്.
ജഡ്ജിമാര്‍ക്കുള്ള പ്രത്യേക പാര്‍ക്കിങ് സൗകര്യം, 2450 ചതുരശ്ര അടി വിസ്താരത്തില്‍ റെക്കോര്‍ഡ് റൂം, തൊണ്ടി മുറികള്‍, ഇലക്ട്രിക് സബ് സ്റ്റേഷന്‍, ബാര്‍ കൗൺസില്‍ റൂം, ലേഡി അഡ്വക്കറ്റുമാര്‍ക്കും പൊലീസിനുമുള്ള വിശ്രമമുറി, ജഡ്ജിമാരുടെ ലോഞ്ച്, ചേംബറിനോട് ചേര്‍ന്ന് ലൈബ്രറി, കറന്റ് റെക്കോര്‍ഡ്സ് സൗകര്യങ്ങള്‍, അഡീഷണല്‍ സബ്‌കോടതി, പ്രിന്‍സിപ്പല്‍ സബ്‌കോടതി, ജഡ്ജസ് ചേംബര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, ഗവണ്മെന്റ് പ്ലീഡര്‍ ഓഫീസ് അനുബന്ധസൗകര്യങ്ങള്‍, കുടുംബ കോടതി, കൗൺസലിങ് വിഭാഗം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും.
ആറു നിലകളുടെ സ്ട്രക്ചർ ജോലികളാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഏഴാം നിലയുടെ നിര്‍മാണവും ഇതടക്കമുള്ള എല്ലാ നിലകളിലേയും ഇലക്ട്രിക്കല്‍ ജോലികളടക്കമുള്ള ഫിനിഷിങ് പ്രവൃത്തികളും രണ്ടാംഘട്ടത്തോടെ പൂര്‍ത്തിയാവും. എല്ലാ നിലകളിലും ഭിന്നശേഷിസൗഹൃദ ശുചിമുറികളുണ്ടായിരിക്കും.
ടെൻഡറിങ് നടപടികൾ പൂർത്തിയാക്കി ഉടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഹൈക്കോടതി കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ നീതിന്യായ സമുച്ചയമായിരിക്കും ഇരിങ്ങാലക്കുട കോടതിയെന്ന് മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..