തൃശൂർ
മാർച്ച് മുതൽ തൃശൂർ സമ്പൂർണ ഭക്ഷ്യവിതരണ ജില്ലയായി മാറുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും സംസ്ഥാന ഭക്ഷ്യ കമീഷന്റെയും ജില്ലാ പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ അതിദരിദ്രരെ കണ്ടെത്താൻ നടത്തിയ സർവേയിൽ റേഷൻ കാർഡ് ഇല്ലാത്തവരായി കണ്ടെത്തിയ 550 കുടുംബങ്ങളിൽ 487 പേർക്ക് റേഷൻ കാർഡ് ലഭ്യമാക്കി. അർഹരായ 31 പേർക്കു കൂടി കാർഡ് നൽകും. മാർച്ചിൽ കാർഡ് വിതരണം പൂർത്തിയാകുന്നതോടെ തൃശൂർ സമ്പൂർണ ഭക്ഷ്യവിതരണ ജില്ലയാകും.
ഓപ്പറേഷൻ യെല്ലോ വഴി അനർഹമായ 3,759 മുൻഗണനാ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇവരിൽ നിന്ന് പിഴ ഈടാക്കുന്നതിന്റെ ഭാഗമായി 2.2 കോടിയിലേറെ രൂപയ്ക്കുള്ള നോട്ടീസ് നൽകി. അതിൽ 1.5 കോടി രൂപ ഇതിനകം പിരിച്ചെടുത്തതായും മന്ത്രി പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, കലക്ടർ ഹരിത വി കുമാർ, സംസ്ഥാന ഭക്ഷ്യ കമീഷൻ അംഗങ്ങളായ കെ ദിലീപ് കുമാർ, വി രമേശൻ, പി വസന്തം, എം വിജയലക്ഷ്മി, സബിദ ബീഗം, താലൂക്ക് സപ്ലൈ ഓഫീസർ സാബു പോൾ തട്ടിൽ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..