ചാലക്കുടി
ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ ആദ്യ സ്പാനിന്റെ കോൺക്രീറ്റിങ് പൂർത്തിയായി. റെയിൽ ക്രോസ് രഹിത കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ആരംഭിച്ച 10 മേൽപ്പാലങ്ങളിൽ ഒന്നാണ് ചിറങ്ങരയിലേത്ത്.
9 മീറ്ററുള്ള സ്പാനിന്റെ കോൺക്രീറ്റിങ് 20 തൊഴിലാളികൾ ഒരു ദിവസം കൊണ്ടാണ് പൂർത്തീകരിച്ചത്. വരും ദിവസങ്ങളിൽ റെയിൽവേ പാളത്തിനപ്പുറത്തുള്ള മൂന്ന് സ്പാനുകളുടെ കോൺക്രീറ്റിങ് നടക്കും. ആകെ എട്ട് സ്പാനുകളാണുള്ളത്. റെയിൽപ്പാളത്തിന് മുകളിലെ നീളമുള്ള രണ്ട് സ്പാനുകളുടെ നിർമാണം റെയിൽവേ നേരിട്ടാണ് നടത്തുക. ഇതിന്റെ കോൺക്രീറ്റിങ് പൂർത്തിയായാലേ ഇതിനോട് ചേർന്നുള്ള മറ്റ് സ്പാനുകളുടെ കോൺക്രീറ്റിങ് നടത്താനാകൂ. പാളത്തിന് മുകളിലുള്ള സ്പാനിന്റെ അടിത്തറ നിർമാണത്തിനായി റെയിൽവേ ക്രോസ് അടയ്‌ക്കേണ്ടതുണ്ട്. കൊരട്ടി പള്ളി തിരുനാൾ കഴിയുന്നതോടെ ലെവൽ ക്രോസ് അടച്ചിട്ട് പ്രവൃത്തി ആരംഭിക്കും. ഡിസംബറിൽ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2021 ജനുവരിയിലാരംഭിച്ച നിർമാണ പ്രവൃത്തികൾക്ക് 15 കോടിയാണ് ചെലവ് കണക്കാക്കുന്നത്. ചെന്നൈയിലെ എസ്ടിഎൽ ഇൻഫ്ര സ്ട്രക്‌ച്ചർ കമ്പനിക്കാണ് നിർമാണച്ചുമതല. മുൻ എംഎൽഎ ബി ഡി ദേവസിയുടെ ശ്രമഫലമായാണ് ചിറങ്ങര മേൽപ്പാല നിർമാണത്തിന് അനുമതിയായതും തുടക്കം കുറിച്ചതും. റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ മംഗലശേരി, ചെറ്റാരിക്കൽ, മാമ്പ്ര, അന്നമനട, കുറുമശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് എളുപ്പത്തിൽ ദേശീയപാതയിലേക്ക് എത്താനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..