തൃശൂർ
ആരോഗ്യരംഗത്ത് കരുത്തും കരുതലുമായി ഇനി ജില്ലയിൽ 34 കുടുംബാരോഗ്യകേന്ദ്രങ്ങൾ. സർക്കാരിന്റെ ആർദ്രം പദ്ധയിൽ ഉൾപ്പെടുത്തിയാണ് ജില്ലയിൽ 14 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തിയത്. നിലവിൽ 20 കേന്ദ്രങ്ങളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉദ്‌ഘാടനം ചെയ്‌തു.
മഹാമാരികൾ പടരുന്ന ഘട്ടത്തിൽ വലിയ തോതിലുള്ള ജീവനാശം ഇല്ലാത്തത് കേരളത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ പ്രത്യേകതകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊലീസ്, റവന്യൂ വകുപ്പ്, ഫയർ ഫോഴ്‌സ്, സന്നദ്ധ സേവകർ എന്നിവരും നാട്ടുകാരും ആരോഗ്യവകുപ്പുമായി ഇഴുകിച്ചേർന്ന് പ്രവർത്തിച്ചതായും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. പൂക്കോട്, ഏങ്ങണ്ടിയൂർ, പട്ടിക്കാട്, ആളൂർ, കുഴൂർ, മാമ്പ്ര, ആർത്താറ്റ്, പോർക്കുളം, കൊടകര, കയ്പമംഗലം, മാടവന, എളനാട്, കക്കാട് എന്നീ പിഎച്ച്സികളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയത്. ഗുരുവായൂർ മാതൃശിശു സംരക്ഷണാരോഗ്യകേന്ദ്രം നഗര കുടുംബാരോഗ്യ കേന്ദ്രമായി.ആദ്യഘട്ടത്തിൽ 18 കുടുംബാരോഗ്യകേന്ദ്രങ്ങളും രണ്ട് നഗര കുടുംബാരോഗ്യകേന്ദ്രവും ഉദ്ഘാടനം ചെയ്തിരുന്നു. വിവിധ കേന്ദ്രങ്ങളിൽ മന്ത്രിമാരായ എ സി മൊയ്തീൻ, മന്ത്രി സി രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ്പ് കെ രാജൻ, എംഎൽഎമാരായ ഇ ടി ടൈസൺ, വി ആർ സുനിൽകുമാർ, കെ വി അബ്ദുൾഖാദർ, കെ യു അരുണൻ, ബി ഡി ദേവസി, യു ആർ പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവർ പങ്കെടുത്തു. ദിവസവും രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെ ഒപി, രാവിലെ എട്ടുമുതൽപകൽ മൂന്നുവരെ ലബോറട്ടറി, പ്രതിരോധ കുത്തിവയ്‌പ്, മാതൃ ശിശുസംരക്ഷണ സേവനങ്ങൾ, നേഴ്സിങ് പരിചരണം, സൗജന്യമരുന്ന് വിതരണം, ജീവിതശൈലി രോഗനിർണയ, നിയന്ത്രണ ക്ലിനിക്കുകൾ, വയോജനസൗഹൃദ ക്ലിനിക്കുകൾ എന്നിവയാണ് കുടുംബാരോഗ്യകേന്ദ്രമായി മാറുമ്പോൾ ലഭിക്കുന്ന സേവനങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..