വരന്തരപ്പിള്ളി
കാട്ടാനശല്യം രൂക്ഷമായ വരന്തരപ്പിള്ളി നടാമ്പാടം കള്ളിച്ചിത്ര ആദിവാസി കോളനിയിൽ വൈദ്യുതി വേലിക്ക് ഉടൻ അനുമതി നൽകുമെന്ന് പാലപ്പിള്ളി റേഞ്ച് ഓഫീസർ കെ പി പ്രേമിഷമീർ അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. ആനകൾ പകൽസമയങ്ങളിൽ കോളനിയോടുചേർന്നുള്ള പ്രദേശങ്ങളിൽ നിൽക്കുകയും രാത്രിയാകുമ്പോൾ, കോളനിപ്രദേശത്ത് സ്ഥാപിച്ച വൈദ്യുതവേലി തകർത്ത് തെക്കുഭാഗത്തുള്ള തോട്ടിലൂടെ ചെക്ക് ഡാം വഴി കോളനിയിലേക്ക് എത്തുകയുമാണ്.
ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ തിരികെ കാട്ടിലേക്ക് ജീവനക്കാർ കയറ്റി വിടുന്നുണ്ട്. എന്നാൽ, കോളനിയോട് ചേർന്ന കൊച്ചിൻ മലബാർ എസ്റ്റേറ്റിലെ മരംമുറി നടക്കാത്തതിനാൽ വൻ തോതിൽ അടിക്കാടുകൾ വളർന്നു നിൽക്കുന്നതും, തോട്ടങ്ങളിൽനിന്ന് ഭക്ഷണവും വെള്ളവും ലഭിക്കുന്നതും കാരണം ആനകൾ കാട്ടിലേക്ക് തിരികെ പോകാതെ നിൽക്കുകയാണ്. പ്രശ്നപരിഹാരത്തിനായി തോട്ടങ്ങളിലെ അടിക്കാടുകൾ വെട്ടിമാറ്റുകയും കോളനി നിവാസികളുടെ സംരക്ഷണത്തിനായി കോളനിക്കു ചുറ്റും വൈദ്യുതിവേലി അടിയന്തരമായി സ്ഥാപിക്കുകയും ചെയ്യുമെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു. കോളനിക്കു ചുറ്റം പരിശോധന നടത്തി 1100 മീറ്റർ സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി. ഇത് ഡിവിഷണൽ ഓഫീസിലേക്ക് അയയ്ക്കുമെന്ന് പാലപ്പിള്ളി റേഞ്ച് ഓഫീസർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..