തൃശൂർ
നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൺസ്‌ട്രക്‌ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ(സിഐടിയു) നേതൃത്വത്തിൽ നിർമാണ തൊഴിലാളികൾ വ്യാഴാഴ്‌ച ആരംഭിച്ച ദ്വിദിന പണിമുടക്ക് ജില്ലയിൽ പൂർണം. പണിമുടക്കിയ തൊഴിലാളികൾ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി.
വിലക്കയറ്റം ഉൾപ്പെടെ നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം ഇടപെടാത്തതിൽ പ്രതിഷേധിച്ച് നടത്തിയ പണിമുടക്കിലും ധർണയിലും സ്‌ത്രീകളുൾപ്പെടെ നൂറുകണക്കിന് തൊഴിലാളികൾ പങ്കാളിയായി. സിമന്റ്, സ്റ്റീൽ തുടങ്ങിയ നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, ക്ഷേമ ബോർഡ് പെൻഷന്റെ ബാധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കുക, 1996ലെ നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് നിയമം സംരക്ഷിക്കുക, തൊഴിലാളി കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപയും 10 കിലോ ഭക്ഷ്യധാന്യവും നൽകുക, പെട്രോൾ ഡീസൽ പാചകവാതകം എന്നിവയുടെ വില ക്രമാതീതമായി ഉയരുന്നത് തടയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
തിരുവനന്തപുരം ജിപിഒയ്‌ക്ക് മുന്നിൽ മാർച്ചും ധർണയും സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്‌ഘാടനംചെയ്‌തു. ഇ ജി മോഹനൻ അധ്യക്ഷനായി.
തൃശൂർ ഏജീസ് ഓഫീസിന് മുന്നിൽ സിഡബ്ല്യുഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി കോനിക്കര പ്രഭാകരൻ ഉദ്ഘാടനം ചെയ്‌തു. ടി കെ തങ്കപ്പൻ അധ്യക്ഷനായി. ചാലക്കുടി പോസ്‌റ്റോഫീസിനു മുമ്പിൽ സിഡബ്ല്യുഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഷീല അലക്സും പുതുക്കാട് പോസ്‌റ്റോഫീസിനു മുന്നിൽ ജില്ലാ സെക്രട്ടറി ഉല്ലാസ് കളക്കാടും ഉദ്ഘാടനം ചെയ്‌തു.
ഇരിങ്ങാലക്കുട പോസ്‌റ്റോഫീസിനു മുന്നിൽ എ സി വേലായുധനും മാള പോസ്‌റ്റോഫീസിനു മുന്നിൽ സി ആർ പുരുഷോത്തമനും ചാവക്കാട് പോസ്‌റ്റോഫീസിന് മുന്നിൽ എൻ കെ അക്ബർ എംഎൽഎയും കുന്നംകുളം പോസ്‌റ്റോഫീസനു മുന്നിൽ കെ എഫ് ഡേവിസും മണലൂരിൽ സി കെ വിജയനും കൊടുങ്ങല്ലൂരിൽ എ എസ് സിദ്ധാർഥനും ചേലക്കരയിൽ കെ കെ മുരളീധരനും വടക്കാഞ്ചേരിയിൽ കെ എം മൊയ്‌തുവും നാട്ടികയിൽ ഐ കെ വിഷ്ണുദാസും ഉദ്ഘാടനം ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..