28 March Thursday
നേതൃത്വവും കയ്യൊഴിഞ്ഞു

ഗതിമുട്ടി ചാലക്കുടി നഗരസഭാ ചെയർമാൻ

സ്വന്തം ലേഖകൻUpdated: Sunday Jul 3, 2022
ചാലക്കുടി
നേതൃത്വവും ഒപ്പമുണ്ടായിരുന്നവരും കയ്യൊഴിഞ്ഞതോടെ ഗത്യന്തരമില്ലാതെ നഗരസഭ ചെയർമാൻ വി ഒ പൈലപ്പൻ തിങ്കളാഴ്ച രാജിവച്ചേക്കും.  പകൽ 11ന് രാജി വയ്ക്കാമെന്ന് ചെയർമാൻ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ശനിയാഴ്ച നടത്തിയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രാജി വയ്ക്കാൻ കർശന താക്കീത് നല്കിയതായും പറയുന്നു. നഗരസഭയുടെ സുവർണ ജൂബിലി ആഘോഷം നടക്കുന്ന ഈമാസം അവസാനംവരെ സ്ഥാനം നീട്ടിത്തരണമെന്നായിരുന്നു ചെയർമാന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം ചർച്ചയിൽ പങ്കെടുത്തവർ  എതിർത്തു. സതീശന്റെ  അന്ത്യശാസനം. ഇല്ലെങ്കിൽ പാർടിയിൽ നിന്നും പുറത്താക്കലടക്കമുള്ള  നടപടികളുണ്ടാകാനാണ് സാധ്യത. ഇതോടെ രാജിവയ്ക്കലല്ലാതെ മറ്റ് മാർഗമില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് വി ഒ പൈലപ്പൻ. ഒപ്പമുണ്ടായിരുന്നവരും നേതൃത്വത്തിന്റെ നിലപാടിനെ അനുകൂലിച്ചതോടെ ചെയർമാൻ ഒറ്റപ്പെട്ടു. നേതൃത്വവുമായുണ്ടാക്കിയ കരാർ പ്രകാരം നിലവിലെ നഗരസഭ ചെയർമാന്റെ കാലാവധി ജൂൺ 28ന് പൂർത്തിയായിരുന്നു. 
 ധാരണപ്രകാരം കാലാവധി പൂർത്തിയായിട്ടും വി ഒ പൈലപ്പൻ രാജിവയ്ക്കാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ നേതൃത്വം ഇടപെട്ടത്. എന്നാൽ ജില്ലാ നേതൃത്വത്തിന്റെ ആവശ്യവും ചെയർമാൻ ചെവിക്കൊണ്ടില്ല. യുഡിഎഫ് ഭരിക്കുന്ന ചാലക്കുടി നഗരസഭയിൽ കോൺഗ്രസ്‌ നേതൃത്വവുമായുണ്ടാക്കിയ കരാർപ്രകാരം ആദ്യഘട്ട ചെയർമാനായി ഒന്നരവർഷം കോൺഗ്രസ് ഐ ഗ്രൂപ്പിലെ വി ഒ പൈലപ്പനും കോൺഗ്രസ് ഐയിലെ തന്നെ എബി ജോർജിന് രണ്ടര വർഷവും അവസാന ഒരുവർഷം ഷിബു വാലപ്പനും ചെയർമാൻ സ്ഥാനം നല്കാനാണ് തീരുമാനിച്ചത്. ജില്ലാ നേതൃത്വമുണ്ടാക്കിയ കരാർ കാലാവധി കഴിഞ്ഞ തിങ്കളാഴ്ച പൂർത്തിയായി. കഴിഞ്ഞാഴ്ച ജില്ലാ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിൽ ജില്ലയിലെ രണ്ട് എംപി മാർ, ചാലക്കുടി എംഎൽഎ തുടങ്ങിയവർ  ചെയർമാനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ  അനുകൂലിക്കുന്ന 12കൗൺസിലർമാർ ഒപ്പിട്ട കത്തുമായി ചെയർമാൻ കണ്ണൂരിലെത്തി കെപിസിസി പ്രസിഡന്റുമായി  കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ രാജിവയ്ക്കാനാണ്‌ നിർദേശം ലഭിച്ചതെന്നും വിവരമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top