തൃശൂർ
ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊള്ളൽ ചികിത്സാ വിഭാഗത്തിൽ പുതിയ ഓപ്പറേഷൻ തിയറ്റർ പ്രവർത്തനമാരംഭിച്ചു. പൊള്ളൽ ചികിത്സാ വിഭാഗത്തിന് അകത്തുതന്നെ രോഗികൾക്ക് ആവശ്യമായ എല്ലാവിധ ശസ്ത്രക്രിയകളും നടത്താൻ സാധിക്കുന്നതരത്തിലാണ് ഓപ്പറേഷൻ തിയറ്റർ ഒരുക്കിയിരിക്കുന്നത്.
നേരത്തേ പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തുന്നവരെ മറ്റൊരു ബ്ലോക്കിലുള്ള മേജർ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയാണ് ശസ്‌ത്രക്രിയ നടത്തിയിരുന്നത്. ഇതു കാരണം പൊള്ളലേറ്റവർക്ക് അണുബാധ ഏൽക്കാൻ സാധ്യതയുണ്ടായിരുന്നു. പുതിയ ഓപ്പറേഷൻ തിയറ്റർ പ്രവർത്തനം തുടങ്ങിയതോടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ടുകൾ ഒഴിവാകും. രോഗാണുബാധ ഉണ്ടാകാനുള്ള സാധ്യതയും ഇല്ലാതാകും.
പൊള്ളലേറ്റുവരുന്ന മുഴുവൻ രോഗികൾക്കും മികച്ചരീതിയിൽ സമയബന്ധിതമായി ഫലപ്രദമായ ചികിത്സ നൽകാൻ കഴിയും.
നവീകരിച്ച പൊള്ളൽ ചികിത്സാ യൂണിറ്റ് നിലവിൽ വന്നതിനുശേഷം ഗുരുതര പൊള്ളലേറ്റുവരുന്ന രോഗികളുടെ പരിചരണത്തിൽ ഗുണപരമായ മാറ്റമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായിട്ടുള്ളത്. ഇതുമൂലം മരണനിരക്ക് കുറയ്‌ക്കാനും സാധിച്ചിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. നിഷ എം ദാസ് വ്യക്തമാക്കി.
തൃശൂർ ഉൾപ്പെടെ നാല് ജില്ലകളിൽനിന്നുള്ള പൊള്ളൽ രോഗികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൊള്ളൽ ചികിത്സാ വിഭാഗം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..