തൃശൂർ
ദുരന്തങ്ങളെ നേരിടുന്നതിന് യുവാക്കളെയും സാധാരണക്കാരെയും പ്രാപ്തരാക്കാൻ സന്നദ്ധസേന ഡയറക്ടറേറ്റും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് സംഘടിപ്പിച്ച പരിശീലന പരിപാടി സമാപിച്ചു. അഞ്ചു ഘട്ടങ്ങളിലായി നടന്ന പരിപാടിയിൽ ആയിരത്തോളം പേർക്ക് പരിശീലനം നൽകി. ദുരന്തനിവാരണം, സന്നദ്ധസേവനം, പ്രഥമശുശ്രൂഷ, അഗ്നിരക്ഷ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം.
തൃശൂർ താലൂക്കിലെ സന്നദ്ധ പ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകിയത്. തുടർന്ന് മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ ചാവക്കാട്, കുന്നംകുളം, തലപ്പിള്ളി താലൂക്കുകളിലെ വളന്റിയർമാർക്കും പരിശീലനം നൽകി. എല്ലാ താലൂക്കുകളിലും പരിശീലനം പൂർത്തിയായി.
പരിശീലന പരിപാടിയുടെ സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. ‘ദുരന്തനിവാരണ മുന്നൊരുക്കവും ലഘൂകരണവും’ വിഷയത്തിൽ ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി ക്ലാസെടുത്തു. ഫയർ ആൻഡ് സേഫ്റ്റി ടെക്നിക്കുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ തൃശൂർ ഫയർ സ്റ്റേഷനിലെ പ്രജീഷ് പി കെ ക്ലാസ് നയിച്ചു. ദുരന്തത്തിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ ആദ്യം നൽകേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ച് മണലൂർ പിഎച്ച്‌സിയിലെ ഡോ. അജയ് രാജ് ക്ലാസെടുത്തു. ഡെപ്യുട്ടി കലക്ടർ കെ എസ് പരീത്, ഡിസാസ്റ്റർ മനേജ്മെന്റ് ജൂനിയർ സൂപ്രണ്ട് രമാദേവി, കൈല ഇന്റേൺ സ്നിജ ജോയ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..