തൃശൂർ
നെടുപുഴ മദാമ്മത്തോപ്പ് പ്രദേശത്ത് ക്രിമിനൽ സംഘങ്ങൾ ഏറ്റുമുട്ടുന്നതിനിടെ തോക്കുകൊണ്ട് തലയ്‌ക്കടിച്ച് ഗുരുതര പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ നെടുപുഴ പൊലീസിന്റെ വലയിലായി. ചാലക്കുടി പോട്ട പള്ളിപ്പുറം വീട്ടിൽ റെജിൻ എന്ന ടുട്ടുമോൻ, നെടുപുഴ തെക്കുംമുറി പള്ളിപ്പുറം വീട്ടിൽ അജിത് എന്ന അയ്യപ്പൻ, പൂത്തോൾ പി ആൻഡ് ടി ക്വാർട്ടേഴ്‌സിൽ വെങ്ങര വീട്ടിൽ കരുണാമയൻ എന്ന പൊറിഞ്ചു എന്നിവരെയാണ് നെടുപുഴ എസ്‌ഐ കെ സി ബൈജുവും സംഘവും അറസ്‌റ്റ്‌ചെയ്‌തത്.
രണ്ടുവിഭാഗങ്ങൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്ന് നെടുപുഴയിലെ അമർജിത്ത്, നെടുപുഴ തെക്ക് മുറിയിലെ മുകേഷ് എന്നിവരെയാണ് തോക്കുകൊണ്ട് മൂന്നംഗ സംഘം തലയ്‌ക്കടിച്ച് മാരകമായി പരിക്കേൽപ്പിച്ചത്.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണം. തുടർന്ന് നെടുപുഴ പൊലീസ് കേസ് എടുത്തെങ്കിലും, പ്രതികൾ ഫോണുകൾ സ്വിച്ച് ഓഫാക്കി അങ്കമാലി, ചാലക്കുടി, പൂമല, കേച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
അറസ്റ്റിലായ പ്രതികൾ കൊടും കുറ്റവാളികളും കുപ്രസിദ്ധ ക്രിമിനലുകളുമാണ്. റെജിനെതിരെ വിവിധ സ്റ്റേഷനുകളിൽ 17 കേസുകളുണ്ട്. 2, 3 പ്രതികൾ നിരവധി കവർച്ചക്കേസുകളിൽ ഉൾപ്പട്ടവരാണ്. ഇവർ സംസ്ഥാനത്തിന് പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് വലയിലായത്. പ്രതികളെ ഒളിവിൽ പാർപ്പിക്കാൻ സഹായിച്ചവർക്കെതിരെയും നടപടി സ്വീകരിക്കും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
അസി. എസ്‌ഐമാരായ ശ്രീനാഥ്, ബാലസുബ്രഹ്മണ്യൻ, സിവിൽ പൊലീസ് ഓഫീസർമാരായ മനോജ് കൃഷ്ണൻ, പ്രദീപ്, അഭിലാഷ്, രതീഷ് കുമാർ, ശ്രീജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..