തൃശൂർ
പതിനഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വർഷം കഠിന തടവും 25.60 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. എളനാട് കിഴക്കുമുറി സ്വദേശി ബദറുദ്ദീനെ (48)യാണ് തൃശൂർ ഫാസ്റ്റ് ട്രാക് പോക്സോ കോടതി ജഡ്ജി കെ എം രതീഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണം. പിഴയടയ്‌ക്കാത്ത പക്ഷം രണ്ടര വർഷം അധിക തടവുശിക്ഷകൂടി അനുഭവിക്കണം. 2018 ൽ പഴയന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആഭരണവും വസ്ത്രവും നൽകി പ്രലോഭിപ്പിച്ച് ഹോട്ടലുകളിൽ എത്തിച്ച് പല തവണകളായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കുട്ടിയുടെ വൈദ്യ പരിശോധന നടത്തിയ ഡോക്ടർ, സ്കൂൾ പ്രധാന അധ്യാപകൻ എന്നിവരുടെ മൊഴികൾ കേസിൽ നിർണായക തെളിവായി. ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളും കോടതി പരിശോധിച്ചു. പഴയന്നൂർ പൊലീസ് ഇൻസ്പെക്ടർ ശ്യാകുമാർ രജിസ്റ്റർ ചെയ്‌ത കേസിൽ ഇൻസ്പെക്ടർമാരായ മഹീന്ദ്ര സിംഹൻ, പി സി ചാക്കോ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ പി അജയ് കുമാർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..