കയ്പമംഗലം
ശക്തമായ തിരമാലയിൽ മത്സ്യബന്ധന വള്ളം രണ്ടായി പിളർന്നു. തൊഴിലാളികൾ രക്ഷപ്പെട്ടു. ചെന്ത്രാപ്പിന്നി ചാമക്കാലയിൽ നിന്ന് മത്സ്യ ബന്ധനത്തിനിറങ്ങിയ വലപ്പാട് സ്വദേശി കുഞ്ഞിമാക്കൻപുരയ്ക്കൽ സുശീലന്റെ ഉടമസ്ഥതയിലുള്ള കൊടുങ്ങല്ലൂരമ്മ എന്ന വള്ളമാണ് അപകടത്തിൽ പെട്ടത്. ശനിയാഴ്ച പുലർച്ചെ ആറോടെയാണ് അപകടം. അഞ്ച് തൊഴിലാളികളുമായി മത്സ്യ ബന്ധനത്തിനിറങ്ങിയ വളളം കരയിൽ നിന്ന് 30 മീറ്റർ അകലെ തിരമാലയിടിച്ച് രണ്ടായി പിളരുകയായിരുന്നു.
മറ്റു വള്ളങ്ങളിലുള്ളവർ ചേർന്ന് തൊഴിലാളികളെ രക്ഷിച്ചു. തകർന്ന വള്ളം കമ്പനിക്കടവ് വടക്ക് കരയിലേക്ക് കയറ്റിയെങ്കിലും ഉപയോഗശൂന്യമാണ്. എൻജിനും വലയ്‌ക്കും നാശമുണ്ടായിട്ടുണ്ട്.
ഏകദേശം അഞ്ചരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ഏഴോടെ കമ്പനിക്കടവിൽ നിന്ന് മത്സ്യ ബന്ധനത്തിനിറങ്ങിയ വള്ളത്തിൽ നിന്ന് തിരമാലയിടിച്ച് തെറിച്ച് വീണ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. കരയിൽ നിന്ന് 30 മീറ്റർ അകലെവച്ചാണ് മൂന്നുപേർ തെറിച്ച് വീണത്.
ചാവക്കാട്
വള്ളം കടലിൽ തിരയിൽപ്പെട്ട് മറിഞ്ഞു. ശനിയാഴ്ച രാവിലെ ആറരയോടെ ബ്ലാങ്ങാട് നിന്നും മത്സ്യ ബന്ധനത്തിന് പോയ വെള്ളക്കുലവൻ ഷണ്മുഖന്റെ ഉടമസ്ഥതയിലുള്ള ‘കാടാമ്പുഴ ഭഗവതി ’ വള്ളമാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ കടലിൽ തെറിച്ചുവീണ ഇരട്ടപ്പുഴ സ്വദേശികളായ തൊഴിലാളികൾ അലി, രാജി എന്ന രാജൻ, സിയാദ് എന്നിവരെ മറ്റു വള്ളങ്ങളിലെ തൊഴിലാളികൾ രക്ഷിച്ചു. വല നഷ്ടപ്പെടുകയും എൻജിനും വള്ളത്തിനും കേടുപാടും സംഭവിച്ചു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. കയ്പമംഗലം: കടലിൽ വീണ്ടും അപകടം. ശക്തമായ തിരമാലയിടിച്ച് മത്സ്യ ബന്ധന വള്ളം രണ്ടായി പിളർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..