തൃശൂർ
മഴ മാസമായ ജൂണിൽ സംസ്ഥാനത്ത് 52 ശതമാനം മഴ കുറവ്. ശരാശരി മഴ പെയ്‌തത് മൂന്ന് ദിവസം മാത്രം. നെൽകൃഷിയെ ഇത് സാരമായി ബാധിച്ചു. ഒന്നാംവിളയിൽ കൃഷി മുരടിപ്പിനിടയാക്കി.
പലയിടങ്ങളിലും ഞാറ്റടി വെള്ളം ലഭിക്കാതെ നാശം സംഭവിച്ചു. എന്നാൽ വ്യാഴം രാവില മുതൽ ജില്ലയിൽ നല്ല മഴ ലഭിച്ചു. ജൂലൈ 1, 2 തീയതികളിൽ ജില്ലയിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
ജൂണിൽ ശരാശരി 648.3 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 308.6 മില്ലി മീറ്ററാണ് മഴ ലഭിച്ചത്. ജൂൺ 1, 25, 30 ദിവസങ്ങളിലാണ് ഇടതടവില്ലാതെ മഴ ലഭിച്ചത്. മറ്റു ദിവസങ്ങളിലെല്ലാം ശരാശരി മഴയിൽ കുറവാണ്.
ജില്ലയിൽ 40 ശതമാനമാണ് മഴ കുറവ്. 709.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 425.8 മില്ലിമീറ്ററാണ് ലഭിച്ചത്. പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിൽ 60 ശതമാനത്തിനു മുകളിൽ വലിയ മഴ കുറവാണുണ്ടായത്. ആലപ്പുഴ 39 ശതമാനം, കണ്ണൂർ 53, എറണാകുളം 47, ഇടുക്കി 68, കാസർകോട് 51, കൊല്ലം 57, കോട്ടയം 34, കോഴിക്കോട് 50, മലപ്പുറം 50, പാലക്കാട് 66, പത്തനംതിട്ട 47, തിരുവനന്തപുരം 48, വയനാട് 60 എന്നിങ്ങനെയാണ് മഴ കുറവെന്ന് കാലാവസ്ഥാ വകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ കഴിഞ്ഞ മേ യിൽ കനത്ത മഴ പെയ്‌തിരുന്നു. മൊത്തം വേനൽ മഴയിൽ 108 ശതമാനം വർധന ലഭിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..