ബാലരാമപുരം
കല്ലിയൂർ പഞ്ചായത്തിൽ സിപിഐ എം നേതൃത്വത്തിൽ സജ്ജമാക്കിയ സമൂഹ അടുക്കള ചൊവ്വാഴ്ച രാവിലെ 8ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും. ബിജെപി ഭരിക്കുന്ന കല്ലിയൂരിൽ സമൂഹ അടുക്കള അട്ടിമറിച്ച സാഹചര്യത്തിലാണ് കല്ലിയൂർ സർവീസ് സഹകരണ ബാങ്ക്, സിപിഐ എം കല്ലിയൂർ, വെള്ളായണി ലോക്കൽ കമ്മിറ്റികൾ, വിവിധ വർഗ ബഹുജന സംഘടനകൾ, തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ സമൂഹ അടുക്കള ഒരുക്കുന്നതെന്ന് നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ അറിയിച്ചു. വിവിധ പഞ്ചായത്തുകളിൽ ഭക്ഷണ വിതരണമാരംഭിച്ച് നാലുദിവസം പിന്നിട്ടിട്ടും സന്നദ്ധ പ്രവർത്തകരുടെ പട്ടിക തയ്യാറാക്കാനോ ഭക്ഷണം വിതരണം ചെയ്യാനോ കല്ലിയൂർ പഞ്ചായത്ത് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സിപിഐ എം കല്ലിയൂർ ശാസ്താംകോവിൽ എൻഎസ്എസ് ഹാളിൽ അടുക്കള ഒരുക്കിയത്. 1200 അതിഥിത്തൊഴിലാളികൾക്കുൾപ്പെടെ അർഹരായ 1500ലേറെ പേർക്ക് പ്രതിദിനം മൂന്നുനേരം ഭക്ഷണം നൽകും. ഇതിനിടെ പുന്നമൂട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാരംഭിച്ച അടുക്കളയിൽനിന്ന് ഒരു വാർഡിലെ അനർഹരായ അഞ്ച് ബിജെപി പ്രവർത്തകർക്ക് ഭക്ഷണം നൽകുന്നതായി ആരോപണമുണ്ട്. ബിജെപി നേതാക്കളാണ് പട്ടിക തയാറാക്കിയത്. സന്നദ്ധ പ്രവർത്തകരാകാൻ തയ്യാറുള്ള 100 പേരുടെ ലിസ്റ്റും മേൽവിലാസവും മൊബൈൽ നമ്പറും ആധാർ കാർഡും ഫോട്ടോയും ഉൾപ്പെടെ സിപിഐ എം പഞ്ചായത്തിന് കൈമാറിയിയെങ്കിലും അവർക്ക് ബാഡ്ജ് നൽകാൻ പഞ്ചായത്ത് സെക്രട്ടറി ബിജു ജോസഫ് തയാറായില്ല. സമൂഹ അടുക്കള അട്ടിമറിച്ചതിനെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഇ എം എസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന അടുക്കളയിലേക്ക് ബഹുജനങ്ങൾ പരമാവധി സഹായം എത്തിക്കണമെന്ന് കല്ലിയൂർ ലോക്കൽ സെക്രട്ടറി എസ് ആർ ശ്രീരാജ് അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..