തിരുവനന്തപുരം
‘സ്‌റ്റേഷൻവളപ്പിലെ മതിലിനോട് ചേർന്നുനിന്നവരാണ് വലതുകാലിനുനേരെ വലിയ ഇടിക്കട്ട എറിഞ്ഞത്. എല്ലുകൾ പൊട്ടി...’ രണ്ടുദിവസത്തിനുശേഷവും വേദനയിൽ കഴിയുന്ന വിഴിഞ്ഞം സ്‌റ്റേഷനിലെ എസ് ഐ ലിജോ പി മണി ആശുപത്രിക്കിടക്കയിലിരുന്ന് പറഞ്ഞുതുടങ്ങി.
"ആറര ആയപ്പോഴേക്കും സ്‌റ്റേഷൻവളപ്പിലും പുറത്തും ആളുകൾ നിറഞ്ഞിരുന്നു. അമ്പതോളം കേസുകളിൽ പ്രതിയായ സെൽട്ടൻ മാത്രമാണ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. കസ്റ്റഡിയിലെടുത്ത പുഷ്‌പൻ, ശങ്കി, മുത്തപ്പൻ എന്നിവരെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാമെന്നു പറഞ്ഞിട്ടും അവർ കേട്ടില്ല. ട്യൂബുകളും ഗ്ലാസുകളും അടിച്ചുതകർത്തുകൊണ്ടിരുന്നു. പ്രശ്‌നമുണ്ടാക്കാൻതന്നെയാണ് അവരെത്തിയത്. എന്നിട്ടും പൊലീസ് ആത്മസംയമനം വിട്ടില്ല. ഞങ്ങളിൽ പലർക്കും കല്ലേറിലാണ് പരിക്കേറ്റത്. തുരുതുരാ ഏറാണ് വന്നുകൊണ്ടിരുന്നത്. പരിക്കേറ്റ് ഒരു മണിക്കൂറിലധികം ഞാനവിടെ കഴിഞ്ഞു. മുറിവിൽനിന്ന് നിൽക്കാതെ ചോരയൊഴുകുന്നുണ്ടായിരുന്നു. ആംബുലൻസുകൾപോലും സമരക്കാർ കയറ്റിവിട്ടില്ല...’–- അദ്ദേഹം പറഞ്ഞു.
ഞായറാഴ്‌ച രാത്രിയുണ്ടായ വിഴിഞ്ഞം സ്‌റ്റേഷൻ ആക്രമണത്തിൽ അമ്പതോളം പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. 40 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയത്.
തെറ്റിദ്ധരിപ്പിച്ചാണ് സമരസമിതി കലാപത്തിന് ഞായറാഴ്‌ച ആളുകളെ കൂട്ടിയത്. "പൊലീസ് സ്‌റ്റേഷൻ കത്തിക്കണ'മെന്നതുപോലുള്ള പ്രകോപന മുദ്രാവാക്യങ്ങളിൽ വീണുപോയവരും ഇതിലുണ്ട്. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സമരസമിതി കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറൽ യൂജിൻ പെരേരയും ആ വശ്യപ്പെടുമ്പോഴും അക്രമത്തെ അവർ തള്ളിപ്പറയുന്നില്ല. ചൊവ്വാഴ്‌ച ഫാ. തിയോഡോഷ്യസ് ഡിക്രൂസ് മാധ്യമങ്ങളോട് പ്രതികരിച്ചത് സമാധാന അന്തരീക്ഷം തകർക്കുംവിധമാണ്. സർക്കാരിനെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എ ന്നാൽ, ഇത് പൊളിക്കുന്ന തെളിവുകളാണ് പരിക്കേറ്റവരുടെ അനുഭവങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..