തിരുവനന്തപുരം
വിഷരഹിത പച്ചക്കറി ഉൽപ്പാദനത്തിന് ജൈവ കീടനാശിനി ശീലമാക്കുകയാണ് ചെറുകിട കർഷകരും. അതുകൊണ്ടുതന്നെ വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാൻ കേന്ദ്രയുടെ വേപ്പ് അധിഷ്‌ഠിത കീടനാശിനിക്ക് ആവശ്യക്കാരുമേറെ.
മരച്ചീനിയും ഇലയും വേ പ്പെണ്ണയും ചേർത്ത മിശ്രിതമാണ് നന്മ എന്നുപേരിട്ട കീടനാശിനി. വാഴയെ തടപ്പുഴു, മാണവണ്ട് എന്നിവയുടെ ആ ക്രമണത്തിൽനിന്നു തടയാൻ നന്മയ്‌ക്കു കഴിയും. 50 മില്ലി നന്മ ഒരുലിറ്റർ വെള്ളത്തിൽ കലക്കിയാൽ 10 വാഴയ്‌ക്കു തളിക്കാം. കുല വരുംമുമ്പ് തളിച്ചാൽ മാണവണ്ട് ഉപദ്രവിക്കില്ല. ചാണക സ്ലെറിയിൽ 200 മില്ലി നന്മ ഒഴിച്ച ലായനിയിൽ വാഴക്കന്നുകൾ മുക്കിയെടുത്ത് തണലിൽ മൂന്നുദിവസംവച്ചശേഷം നട്ടാൽ പിണ്ടിപ്പുഴു (തടപ്പുഴു) ആക്രമിക്കില്ല. 10 മില്ലി നന്മ ഒരുലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചാൽ നീർ ഊറ്റി കുടിക്കുന്ന ചെറുപ്രാണികളെയും നിയന്ത്രിക്കാം. 100 മില്ലി നന്മയ്‌ക്ക് 60 രൂപയാണ്.
തടപ്പുഴുവിന്റെ ആക്രമണമുണ്ടായശേഷം തടയിൽ കുത്തിവയ്‌ക്കാനാണ് മേന്മ ഉപയോഗിക്കുന്നത്. തടപ്പുഴു ആക്രമണമുണ്ടായ ഭാഗത്ത് അഞ്ചുസെന്റിമീറ്റർ വിട്ട് അഞ്ചുമില്ലി വീതം മൂന്നിടത്തായി കുത്തിവയ്‌ക്കണം.
പച്ചക്കറികൾക്കും പപ്പായ, മാങ്ങ, മുള്ളാത്ത തുടങ്ങി പഴവർഗങ്ങൾക്കുമുള്ള മീലിമൂട്ടയുടെ ആക്രമണം തടയാൻ ശ്രേയ 15 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്‌പ്രേ ചെയ്യാം. 100 മില്ലിക്ക് 50 രൂപയാണ്. ഇത്തരം ജൈവ കീടനാശിനികൾ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് കൃഷിവിജ്ഞാൻ കേന്ദ്രയിലെ സസ്യരോഗ വിദഗ്‌ധ ബിന്ദു ആർ മാത്യൂസ് പറഞ്ഞു.
ജൈവ കീടനാശിനികൾ കൃഷിവകുപ്പിന്റെ പൂജപ്പുര മണ്ഡപത്ത് നടക്കുന്ന ഞാറ്റുവേലച്ചന്തയിൽ ലഭിക്കും. ചന്ത വ്യാഴാഴ്‌ച വൈകിട്ട് സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..