തിരുവനന്തപുരം
സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ സ്‌കൂൾ വിപണിയിൽ തിരക്കേറി. നോട്ട് ബുക്ക്, ബാഗ്, കുട, ചെരിപ്പ്, പെൻസിൽ, പേന, യൂണിഫോം തുടങ്ങി മഴക്കോട്ടിനടക്കം മികച്ച വിൽപ്പനയാണ് നടക്കുന്നത്. പൊതുവിപണിയിലെ വിലവർധന പിടിച്ചുകെട്ടാൻ സപ്ലൈകോ, കൺസ്യൂമർ ഫെഡ്, സഹകരണ സംഘങ്ങൾ സ്കൂൾ വിപണിയുമായി സജീവമാണ്.
70 ശതമാനംവരെ
ഡിസ്‌കൗണ്ട്
ബ്രാൻഡഡ് സാധനങ്ങളുടെ വൻശേഖരവും അതിലേറെ അതിശയിപ്പിക്കുന്ന വിലക്കുറവിലുമാണ് ബേക്കറി ജങ്ഷനിലെ പൊലീസ് സ്റ്റാഫ് അസോസിയേഷൻ സഹകരണ സംഘത്തിന്റെ പ്രവർത്തനം. 25 മുതൽ 70 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ സാധനങ്ങളുടെ വിൽപ്പന. ബാഗുകൾക്ക് 79 ശതമാനം വരെ ഇളവുണ്ട്. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിലക്കുറവിൽ ലഭിക്കുന്നതിനാൽ വിൽപ്പന ആരംഭിച്ചതുമുതൽ ഇവിടെ തിരക്കാണ്.
വിലക്കിഴിവിന്റെ സ്റ്റുഡന്റ്സ് മാർക്കറ്റ്
വിലക്കുറവിന്റെ മഹാമേള തീർത്ത് ഗവ. സെക്രട്ടറിയറ്റ് സ്റ്റാഫ് സഹകരണ സംഘത്തിന്റെ മാവേലി സ്റ്റുഡന്റ്‌സ് മാർക്കറ്റ് ആൻഡ് ഗിഫ്‌റ്റ്സ്. പുളിമൂട് പ്രസ് റോഡിലെ ബഹുനില മന്ദിരത്തിലെ മാർക്കറ്റിൽ സ്കൂളിലേക്ക് ആവശ്യമായ എല്ലാം ഒരു കുടക്കീഴിൽ ലഭിക്കും. കൂടാതെ 20 മുതൽ 30 ശതമാനംവരെ വിലക്കിഴിവുണ്ട്. രാവിലെ 10 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനം. മറ്റൊരു ബ്രാൻഡും പുറത്തിറക്കാത്ത 192 പേജുള്ള നോട്ടുബുക്കാണ് മാർക്കറ്റിലെ പ്രധാന ആകർഷണം. സംഘം അച്ചടിക്കുന്ന 192 പേജ് നോട്ടുബുക്കിന് 55 രൂപ, കിങ് സൈസിന് 39.75, 120 പേജ് 24.90, 80 പേജ് 13.50 രൂപയുമാണ്. മൊത്തവിൽപ്പനയിലും ചില്ലറ വിൽപ്പനയിലും വിലയിൽ മാറ്റമില്ല എന്നതും പ്രത്യേകതയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..