തിരുവനന്തപുരം
വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളിയായ യുവതിക്കും നവജാതശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. വെഞ്ഞാറമൂട് വലിയകട്ടയ്ക്കൽ താമസിക്കുന്ന അസം സ്വദേശിനി റിന മഹാറാ (30)ണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.
ഞായറാഴ്ച പകൽ മൂന്നോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. ഇതിനിടയിൽ വീട്ടുകാർ സമീപവാസികളെ വിവരം അറിയിച്ചു. ഇവരാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്.
കൺട്രോൾ റൂമിൽനിന്ന് അത്യാഹിത സന്ദേശം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് ബി സുജിത്തും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വി ആർ വിവേകും സ്ഥലത്തെത്തി.
വിവേക് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. അമ്മയെയും കുഞ്ഞിനെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..