പേരൂർക്കട
മുട്ടട വാർഡ് കൗൺസിലറും സിപിഐ എം കേശവദാസപുരം ലോക്കൽ കമ്മിറ്റി അംഗവുമായ മുട്ടട ചൈതന്യാഗാർഡൻസ് കീഴെ കണ്ണേറ്റിൽ വീട്ടിൽ ടി പി റിനോയ് (47) അന്തരിച്ചു. ബുധൻ രാവിലെ പത്തോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഡിവൈഎഫ്ഐ പേരൂർക്കട ഏരിയ ജോയിന്റ് സെക്രട്ടറി, പികെഎസ് ഏരിയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മൃതദേഹം വ്യാഴാഴ്ച പകൽ രണ്ടിന് നഗരസഭയിൽ പൊതുദർശനത്തിനുവച്ച ശേഷം നാലിന് തൈ ക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. അച്ഛൻ: ബി തുളസീധരൻ, അമ്മ: പത്മകുമാരി, ഭാര്യ: ആർ കെ സിമി. മക്കൾ: അഭിനവ് വാസുദേവ്, അഭിനന്ദ് വാസുദേവ്, അഭിരാം വാസുദേവ്. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി വിക്രമൻ, ഏരിയ സെക്രട്ടറി സി വേലായുധൻ നായർ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
വിടപറഞ്ഞത് സൗമ്യനായ ജനപ്രതിനിധി
നിറഞ്ഞ ചിരിയും സൗമ്യമായ പെരുമാറ്റവും ഉറച്ച നിലപാടുമുള്ള ജനപ്രതിനിധിയെയാണ് ടി പി റിനോയിയുടെ വേർപാടോടെ മുട്ടടക്കാർക്ക് നഷ്ടമായത്. രണ്ടര വർഷംകൊണ്ട് ജനകീയ ശ്രദ്ധനേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. കോവിഡ് ബാധിതനായശേഷം അനുബന്ധ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലിരിക്കുമ്പോഴും വാർഡിന്റെ വികസന പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചവരുത്തിയിട്ടില്ല. സൗമ്യമായ ഇടപെടൽമൂലം എതിർ രാഷ്ട്രീയക്കാർക്കുപോലും പ്രിയങ്കരനായിരുന്നു.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, മന്ത്രി വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി ജയൻബാബു, സി അജയകുമാർ, കെ എസ് സുനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് എസ് രാജലാൽ, കെ ശശാങ്കൻ, എം ജി മീനാംബിക, കരമന ഹരി, ഐ സാജു, എസ് പി ദീപക്, ചാല ഏരിയാ സെക്രട്ടറി ജയിൽകുമാർ, മേയർ ആര്യാ രാജേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണൻ ഡെപ്യൂട്ടി മേയർ പി കെ രാജു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെ എസ് ഷിജുഖാൻ, പ്രസിഡന്റ് വി അനൂപ്, ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് തുടങ്ങി സാമൂഹിക രാഷ്ട്രീയരംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..