വിതുര
വ്യജവാറ്റുകാരൻ താമസിച്ചിരുന്ന വീട്ടിൽ സുഹൃത്തിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വിതുര മേമല, പട്ടൻകുളിച്ചപാറ താജുദ്ദീന്റെ വേമ്പുറത്ത് വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. താജുദ്ദീന്റെ സുഹൃത്തായ ആര്യനാട് മീനാങ്കൽ തണ്ണിക്കുളം സ്വദേശി മാധവന്റേതാണ് (50) മൃതദേഹം. താജുദ്ദീൻ ഒളിവിലാണ്.
വ്യാജവാറ്റ്, കാട്ടുപന്നിയെ വേട്ടയാടൽ എന്നിവയുള്ള താജുദ്ദീൻ വീട്ടിൽ ഒറ്റയ്‌ക്കാണ് താമസം. അഞ്ചുദിവസം മുമ്പ് മാധവൻ താജുദ്ദീനോടൊപ്പം വീട്ടിലുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ശനിയാഴ്ച വീടിന് സമീപത്ത് ജോലിയിലേർപ്പെട്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഉള്ളിലെ വാതിലിന്റെ കട്ടിളപ്പടിയിൽ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തി. വീട്ടിനുള്ളിൽ മനുഷ്യവിസർജ്യവും മുടിയും കണ്ടെത്തി. മറ്റൊരു മുറിയുടെമൺതറയിൽ അഞ്ചടി വലുപ്പത്തിൽ നിറവ്യത്യാസം കണ്ടെത്തിയതോടെ കുഴിച്ചു നോക്കി. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. വീട്ടിൽനിന്ന് വാറ്റുപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..