കോവളം
പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കെഎസ്ആർടിസി ബസിന്റെ ഗ്ലാസ് എറിഞ്ഞ് തകർത്ത് ഒളിവിൽ പോയ രണ്ട് പോപ്പുലർ ഫ്രണ്ടുകാർ അറസ്റ്റിൽ. പൂവാർ കൊടിവിളാകം കുട്ടൻ തുറന്നവിള ലെനിൽ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന ഷമീർ (35), കൊടിവിളാകം എലിപ്പത്തോപ്പ് കോയവീട്ടിൽ ഫസലുദ്ദീൻ (38) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു. ഇരുവരും സജീവ പ്രവർത്തകരാണ്. വ്യാപക തിരച്ചിലിനൊടുവിൽ ഇ എം എസ് കോളനിയിൽ നിന്നും രണ്ടുപേരെയും പിടികൂടിയത്.
വെള്ളിയാഴ്ച ഹർത്താലിനിടെ പൂവാർ കല്ലുമുക്ക് ലെയോളയ്ക്ക് സമീപം രാവിലെ 9.30ന് കെഎസ് ആർടിസി പാറശാല ഡിപ്പോയിൽ ബസിന് കല്ലേറുണ്ടായി. ഹെൽമറ്റും മാസ്കും ഒരേ തരത്തിലുള്ള വസ്ത്രവും ധരിച്ച് ബൈക്കിലെത്തിയ പ്രതികളാണ് പേപ്പറിൽ പൊതിഞ്ഞ് കൊണ്ടുവന്ന കല്ലെറിഞ്ഞത്. 2,18000 രൂപയാണ് കെ എസ് ആർ ടി സിക്ക് നഷ്ടമുണ്ടായത്.
നെയ്യാറ്റിൻകര ഡിവൈഎസ്പി ശ്രീകാന്തിന്റെ നിർദേശപ്രകാരം പൂവാർ എസ് എച്ച് ഒ എസ് ബി പ്രവീണിന്റെ നേതൃത്വത്തിൽ എസ് ഐ എസ് തിങ്കൾ ഗോപകുമാർ, ക്രൈം എസ് ഐ സലിം കുമാർ, ഗ്രേഡ് എസ് ഐ എസ് ബാബു, ഗിരീഷ്കുമാർ, ജയകുമാർ, ഷാജി, വിൽസ്, ജിത്തു, ക്രിസ്റ്റഫർ ജോൺ, ശശി നാരായണൻ, അരുൺ എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തും. സംഭവത്തിൽ മറ്റുള്ളവർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൂവാർ പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..