ചിറയിൻകീഴ്
മുതലപ്പൊഴി ചാനലിൽ അടിഞ്ഞുകൂടിയ മണൽ നീക്കം വേഗത്തിലാക്കാൻ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചു. മാർച്ചോടെയാണ് മുതലപ്പൊഴിയിൽ മണൽ അടിഞ്ഞുകൂടുന്ന പ്രതിഭാസം രൂപപ്പെട്ടത്. തുടർന്ന് അഴിമുഖ കവാടത്തിൽ 70 മീറ്റർ നീളത്തിലും 50 മീറ്റർ വീതിയിലും മണൽത്തിട്ട രൂപപ്പെട്ടിരുന്നു. ഇത് കവാടത്തിലൂടെയുള്ള വള്ളങ്ങളുടെ സഞ്ചാരത്തിന് തടസ്സമായ സാഹചര്യത്തിലാണ് മണൽ നീക്കുന്നത്.
മൂന്നാഴ്ചയായി രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു നടക്കുന്ന മണൽ നീക്കത്തിന് വേഗതപോരെന്ന പ്രശ്നമുയർത്തി മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രദേശത്ത് അദാനി ഗ്രൂപ്പ് പ്രതിനിധികളെ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഹാർബർ എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥരും അദാനി പ്രതിനിധികളും തൊഴിലാളി പ്രതിനിധികളുമായി ഫിഷറീസ് ഡയറക്ടർ നടത്തിയ ചർച്ചയിലാണ് കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിക്കാൻ തീരുമാനിച്ചത്.
മണൽ നീക്കം 24 മണിക്കൂറാക്കി ഉയർത്തിയിട്ടുണ്ട്. തുറമുഖ ചാനലിലെ മണൽ നീക്കം അതിവേഗം പുരോഗമിക്കുന്നുണ്ടെങ്കിലും അഞ്ചു മുതൽ എട്ടു മീറ്റർ വരെയെങ്കിലും ആഴം ഉണ്ടെങ്കിൽ മാത്രമേ മത്സ്യബന്ധന യാനങ്ങളുടെ സുരക്ഷിതമായ വരവുപോക്കുകൾ സാധ്യമാകൂ എന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..