തിരുവനന്തപുരം
പൂജപ്പുര സെൻട്രൽ ജയിലിൽ എട്ടാം ബ്ലോക്കിലെ 32–-ാം നമ്പർ മുറിയുടെ നിശ്ശബ്‌ദതയിൽ മുദ്രാവാക്യം മുഴങ്ങുന്നത് കേൾക്കാം. കിളിവാതിലിലൂടെ നോക്കിയാൽ അകത്ത് അജയ്യനായൊരു പോരാളി മുഷ്‌ടി ചുരുട്ടി അഭിവാദ്യം ചെയ്യുന്നത് പോലെ തോന്നും. ജനപക്ഷ സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുമ്പോൾ പാവങ്ങളുടെ പടത്തലവനെ ഓർക്കാതെങ്ങനെ. കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശനമേളയിൽ ജനശ്രദ്ധയാകർഷിക്കുകയാണ് എ കെ ജി തടവ് അനുഭവിച്ച സെല്ലിന്റെ മാതൃക.
ജയിൽ വകുപ്പ് ഒരുക്കിയ മാതൃകാ സെൻട്രൽ ജയിലിലാണ് എ കെ ജി കഴിഞ്ഞ സെല്ലിന്റെ മാതൃകയുള്ളത്. നാല് ഉദ്യോഗസ്ഥരും 12 അന്തേവാസികളും ചേർന്നാണ് ഇതൊരുക്കിയത്. മിച്ചഭൂമി സമരത്തിന്റെ ഭാഗമായും അടിയന്തരാവസ്ഥ കാലത്തുമായിരുന്നു അദ്ദേഹം പൂജപ്പുര ജയിലിൽ കഴിഞ്ഞത്. അടിയന്തരാവസ്ഥ കാലത്ത് എട്ടാം ബ്ലോക്കിലെ 32–-ാം നമ്പർ സെല്ലിലായിരുന്നു അദ്ദേഹത്തെ പാർപ്പിച്ചത്. സുശീലാ ഗോപാലനും തൊട്ടടുത്ത സെല്ലിൽ ഉണ്ടായിരുന്നു. ഇ എം എസ്, വി എസ് അച്യുതാനന്ദൻ തുടങ്ങിയവരും ഇതേ ബ്ലോക്കിലായിരുന്നു.
ജയിൽ വകുപ്പിന്റെ പവലിയനിൽ സെല്ലിന്റെ മാതൃകയ്‌ക്ക് മുന്നിൽ നിൽക്കുമ്പോൾ ഏതൊരാൾക്കും എ കെ ജിയുടെ സമരജീവിതം ഓർമവരും. മിച്ചഭൂമിക്കായി അദ്ദേഹം നയിച്ച പോരാട്ടം കൺമുന്നിൽ തെളിയും. ജയിൽ വകുപ്പിന്റെ പവലിയൻ കഴിഞ്ഞാൽ വിവിധ വകുപ്പുകളുടെ പ്രദർശന വിപണന മേള കാണാം. അതും കണ്ടിറങ്ങിയാൽ മറ്റൊരു കാഴ്‌ച കാണാം–-ലൈഫ് മിഷന്റെ മാതൃകാ ഭവനം. മിച്ചഭൂമി സമരനായകന്റെ പിൻമുറക്കാർ വിഭാവനം ചെയ്‌ത വലിയ പദ്ധതി. വഴികാട്ടിയായ സമരനായകന് ഇതിലും മികച്ച സ്മാരകം മറ്റെന്തു നൽകാൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..