തിരുവനന്തപുരം
ദേശാഭിമാനി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് ഉദാത്തമാണെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്‌ണൻ പറഞ്ഞു. എസ്‌എംവി സ്‌കൂളിൽ ജില്ലാതല മത്സരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളെയും രക്ഷിതാക്കളെയും വായനാശീലമുള്ളവരാക്കി മാറ്റാൻ ദേശാഭിമാനിയുടെ അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റിന് സാധിക്കുന്നു എന്നത് വലിയ കാര്യമാണ്. റാങ്ക് വാങ്ങുന്നതിന് കാണാപ്പാഠം പഠിച്ച് എഴുതുക എന്നതല്ല ശരിയായ രീതി.
വായനയാണ് വളരാനും വികസിക്കാനും ആഗ്രഹം പോലെയുള്ള ജീവിതനേട്ടങ്ങളിലേക്ക് കുട്ടികളെ എത്തിക്കാനുമുള്ള ശരിയായ വഴി.
‘വായിച്ച് സ്വതന്ത്രരാകുക’ എന്ന് ശ്രീനാരായണഗുരു പറഞ്ഞത് എത്രമാത്രം ദീർഘവീക്ഷണത്തോടെയായിരുന്നുവെന്ന് ഓർക്കണം. ഞങ്ങളുടെ ചെറുപ്പത്തിൽ സ്‌കൂൾവിദ്യാഭ്യാസം പൂർത്തിയാക്കുമ്പോഴേക്കും ആ തലമുറ മലയാളത്തിലെ ഒട്ടുമിക്ക പുസ്‌തകങ്ങളും വായിച്ചുകഴിഞ്ഞിരുന്നു. പിന്നീടാണ് ഇംഗ്ലീഷ് പുസ്‌തകങ്ങളിലേക്ക് വായന വികസിച്ചത്. വിദ്യാർഥികളെ വായിച്ച് വളരാനും സമൂഹമനുഷ്യനാക്കാനും വായനയെ നിരന്തരം പ്രോത്സാഹിപ്പിക്കണം–- അടൂർ ഗോപാലകൃഷ്‌ണൻ പറഞ്ഞു.
അനുജത്തിയുടെ പാത
പിന്തുടർന്ന് ശ്രീലേഷ്
തിരുവനന്തപുരം
കഴിഞ്ഞവർഷം അക്ഷരമുറ്റം സംസ്ഥാന ഫെസ്റ്റിൽ ജേതാവായ ശ്രീലവ്യ ഇത്തവണ എത്തിയത് സഹോദരൻ ശ്രീലേഷിന്റെ വിജയത്തിനായി. ശ്രീലവ്യയുടെ ആഗ്രഹംപോലെ ചേട്ടൻ ഏഴാം ക്ലാസുകാരൻ ശ്രീലേഷ് യുപി വിഭാഗത്തിൽ ഒന്നാമതെത്തി. ഇരുവരും വെള്ളനാട് മിത്രനികേതൻ സ്‌കൂളിലെ വിദ്യാർഥികളാണ്. സ്‌കൂൾതലത്തിൽ സഹോദരങ്ങളാണ് മുന്നിലെത്തിയത്. സ്‌കൂൾതലത്തിൽ ശ്രീലേഷിനായിരുന്നു ഒന്നാംസ്ഥാനം. ശ്രീലവ്യക്ക് രണ്ടാം സ്ഥാനവും. സ്‌കൂളിൽ ഒന്നാംസ്ഥാനം ലഭിച്ചവരെയേ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കൂ എന്ന നിബന്ധനയുള്ളതിനാൽ ശ്രീലവ്യക്ക് തുടർമത്സരങ്ങളിൽ പങ്കെടുക്കാനായില്ല. ഉപജില്ലയിലും ജില്ലയിലും ചേട്ടൻ ഒന്നാംസ്ഥാനം നേടിയതിനാൽ സംസ്ഥാനതലത്തിലും ഒന്നാമതെത്തുമെന്ന ഉറപ്പിലാണ് ശ്രീലവ്യ. വെള്ളനാട് കിഴക്കേമണക്കാല വീട്ടിൽ എ ശ്രീകുമാറിന്റെയും പി എസ് ലക്ഷ്‌മിയുടെയും മക്കളാണ്.
ഒറ്റപ്പെട്ടവരുടെ നോവുമായി അഖില
തിരുവനന്തപുരം
സമൂഹം കൽപ്പിച്ച ലിംഗ വേർതിരിവുകളിൽ അകപ്പെട്ടുപോയവരുടെ ജീവിതമാണ് അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിലെ കഥാരചനയിൽ ഒന്നാം സ്ഥാനം നേടിയ എസ് അഖില എഴുതിയ കൃതിയുടെ ഉള്ളടക്കം. ട്രാൻസ്ജെൻഡർ ജീവിതവും ഒറ്റപ്പെടലുമാണ് കുളത്തുമ്മൽ ജിഎച്ച്‌എസ്‌എസിലെ എസ് അഖിലയുടെ ‘ആത്മാവിലേറ്റ മുറിപ്പാടുകൾ’എന്ന കഥയ്ക്ക് വിഷയമായത്. മണക്കാട് കാർത്തികതിരുനാൾ വി ആൻഡ് എച്ച്‌എസ്‌എസിലെ വിദ്യാർഥിയായ കാളിന്ദി എസ് സാനുവിന്റെ ‘മെഴുകുതിരി’ക്ക് ആണ് രണ്ടാം സ്ഥാനം. ‘കാണാതെ പോയ സ്വപ്നങ്ങൾ’ ആയിരുന്നു കവിതാരചനയുടെ വിഷയം. സമകാലിക സംഭവങ്ങളെ കവിതയിൽ കോർത്ത ഞെക്കാട് ജിവിഎച്ച്‌എസ്‌എസിലെ വിദ്യാർഥി എസ് ദേവദത്തയുടെ ചിത്രഗുപ്തനെന്ന കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. നെടുമങ്ങാട് ജിജിഎച്ച്‌എസ്‌എസിലെ വിദ്യാർഥി അനീസ ഫാത്തിമയുടെ ‘നോവടിയും കാര്‍കൊണ്ടല്‍’ രണ്ടാംസ്ഥാനം നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..