വെള്ളറട
പാറശാല മണ്ഡലത്തിലെ അമ്പൂരിയിൽ സാഹസിക വിനോദസഞ്ചാര പദ്ധതികളുടെ സാധ്യതകൾ തേടി ടൂറിസം പ്രമോഷന്‍ കൗണ്‍സിൽ. കൗൺസിലിന്റെ മൂന്നംഗ പഠനസംഘമെത്തി വിവിധ പ്രദേശങ്ങൾ ഉള്‍പ്പെടുത്തി പദ്ധതിയെപ്പറ്റിയുള്ള റിപ്പോർട്ട് തയ്യാറാക്കി.
അമ്പൂരിയെ വിനോദസഞ്ചാര ഗ്രാമമായി ഉയര്‍ത്തുന്നതിനാണ് സി കെ ഹരീന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള പദ്ധതി ലക്ഷ്യമിടുന്നത്. അഗസ്ത്യാര്‍കൂടത്തില്‍നിന്ന് മുപ്പത് കിലോമീറ്റര്‍ ദൂരയുള്ള അമ്പൂരിയിൽ ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളും ഉൾപ്പെടുന്നുണ്ട്. പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്തുള്ള അമ്പൂരിയിൽ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ശത്രുക്കളില്‍നിന്ന് അഭയം തേടിയെന്ന് പറയപ്പെടുന്ന ദ്രവ്യപ്പാറയുണ്ട്. ഈ സ്ഥലം നിലവിൽ സംരക്ഷിതമേഖലയാണ്. ദ്രവ്യപ്പാറയുൾപ്പെടുന്ന പ്രദേശങ്ങളിലാണ് ടൂറിസം സാധ്യതകൾ പഠിക്കുന്നത്. ബോട്ടിങ്, വെള്ളച്ചാട്ടം കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര പദ്ധതികളും റിപ്പോർട്ടിലുൾപ്പെട്ടിട്ടുണ്ട്. അമ്പൂരി കുരിശുമല, കോട്ടാമ്പുറം, മായം കരുമാങ്കുളം, പൂരവിമല-കാരിക്കുഴി, പരാതി-കൊമ്പൈ കാണി തുടങ്ങിയ ആദിവാസി സെറ്റില്‍മെന്റുകള്‍, പന്തപ്ലാമൂട് നടപ്പാലം, കുന്നത്തുമല, ചാക്കപ്പാറ, മാലിദ്വീപ്, മീന്‍മുട്ടി, ഉത്രം കയം, നെല്ലിക്കാമല, ഞണ്ടുപാറ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന വിനോദസഞ്ചാര പദ്ധതിയുടെ പ്രാഥമിക പഠനമാണ് തയ്യാറാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..