കഴക്കൂട്ടം
മണ്ഡലത്തിലെ എല്ലാ സ്‌കൂളുകൾക്കും കളിക്കളം നിർമിച്ചുനൽകുന്ന പദ്ധതി പ്രഖ്യാപിച്ച് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. എല്ലാ സർക്കാർ എയ്ഡഡ് സ്കൂളുകളിലും അത്യാധുനിക രീതിയിലുള്ള ടർഫ് മൾട്ടിപർപ്പസ് കളിക്കളങ്ങളാണ് നിർമിക്കുന്നത്. ആദ്യഘട്ടം തെരഞ്ഞെടുത്ത 12 സ്കൂളിൽ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ തുടങ്ങി.
വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. എംഎൽഎ ഫണ്ടിൽനിന്ന് 10 കോടി രൂപ ഇതിനായി അനുവദിച്ചതായി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സിന്തറ്റിക് ട്രാക്ക്, കബഡി കോർട്ട്, ബാസ്‌കറ്റ് ബോൾ, വോളിബോൾ, ബാഡ്മിന്റൺ, ഹാൻഡ്ബോൾ, ടേബിൾ ടെന്നീസ്, സോഫ്റ്റ് ബോൾ തുടങ്ങിയ പതിനഞ്ചോളം മത്സരയിനങ്ങൾക്ക് മൾട്ടിപർപ്പസ് കോർട്ടുകൾ ഉൾപ്പെടെ ഫുട്ബോൾ സ്റ്റേഡിയം, ട്രാക്ക് ഫീൽഡ്, പവിലിയൻ ഗ്യാലറി, ഡ്രസിങ് റൂം, ടോയ്‌ലറ്റ്, വ്യായാമത്തിനുള്ള സൗകര്യത്തോടുകൂടിയാണ് ടർഫ് മാതൃകയിൽ കളിക്കളങ്ങൾ നിർമിക്കുന്നത്.
കഴക്കൂട്ടം ഗവ. എച്ച്എസ്എസ്, കുളത്തൂർ ഗവ. എച്ച്എസ്എസ്, കരിക്കകം ഗവ. എച്ച്എസ്എസ്, ചെറുവയ്ക്കൽ ഗവ. യുപിഎസ്, ശ്രീകാര്യം ഗവ. എച്ച്എസ്, വലിയ ഉദേശ്വരം ഗവ. യുപിഎസ്, കാട്ടായിക്കോണം ഗവ. യുപിഎസ്, കുളത്തൂർ ഗവ. എച്ച്എസ് യുപിഎസ്, പള്ളിത്തുറ സ്‌കൂൾ, പൗണ്ട് കടവ് സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ മൾട്ടിപർപ്പസ് കളിക്കളം ഒരുക്കും. വലിയവേളി സെന്റ് തോമസ് ഗ്രൗണ്ട്, ഒരുവാതിൽകോട്ട സ്റ്റേഡിയം, കുളത്തൂർ ഗവ. എച്ച്എസ്എസ് ഫുട്‌ബോൾ ടർഫും നിർമിക്കുവാനാണ് തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..