വിതുര
കിളിമാനൂർ ഗവ. എച്ച്എസിലെ എസ്‌പിസി കേഡറ്റുകളെയും പരിശീലകരെയും ആക്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ. കോട്ടയ്ക്കകം കല്ലുവിളാകത്ത് വീട്ടിൽ ഉദയകുമാർ, ആര്യനാട് വാടകയ്ക്ക് താമസിക്കുന്ന വിതുര ആനപ്പാറ തുളസി വിലാസത്തിൽ വിജിൻ, ആര്യനാട് സ്വദേശി ഷിജികേശവൻ എന്നിവരെ തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് അറസ്റ്റുചെയ്തത്.
പ്രകൃതി പഠന ക്യാമ്പിനായി പേപ്പാറയിലെത്തിയ കിളിമാനൂർ ഗവ. എച്ച്എസിലെ എസ്‌പിസി കേഡറ്റുകൾ മാർച്ച് പാസ്റ്റ് ചെയ്യുന്നതിനിടെയാണ് മദ്യപിച്ചെത്തിയ സംഘം കുട്ടികളെ അസഭ്യം പറഞ്ഞത്. പരിശീലകരെയും ഗൈഡായി ഒപ്പമുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും കൈയേറ്റം ചെയ്തു. സംഭവത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഖിലിനും റിട്ട. എസ്ഐ അനിൽകുമാറിനും സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
സക്കീർ ഹുസൈൻ എന്നയാളിനെ ഇവർ തന്നെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചിരുന്നു. പ്രതികളിലൊരാളായ മുക്കോല സ്വദേശി ഹരികുമാറിനെ നെടുമങ്ങാട് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
മറ്റ് പ്രതികളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണിവർ തമിഴ്നാട്ടിലേക്കു കടന്നതായി വിവരം ലഭിച്ചത്. തുടർന്ന് പൊലീസും ഷാഡോ ടീമും നടത്തിയ പരിശോധനയിൽ മധുരയിൽ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. നെടുമങ്ങാട് ഡിവൈഎസ്‌പി സ്റ്റുവർട്ട് കിലറുടെ നേതൃത്വത്തിൽ ഷാജിമോൻ, നിസാറുദ്ദീൻ, വിനോദ് കുമാർ, ഷിബു, സജു, ഉമേഷ് ബാബു, സതികുമാർ, സുജിത്ത്, ജസീൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..