തിരുവനന്തപുരം-
ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിന്റെ ആദ്യ ഘട്ട നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ലോകോത്തര നിലവാരമുള്ള കളിക്കളങ്ങൾ ഒരുക്കിയുമാണ് സംസ്ഥാനത്തെ ഏക കായിക വിദ്യാഭ്യാസ സ്ഥാപനം മുഖം മിനുക്കിയത്. ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം മന്ത്രി ഇപി ജയരാജൻ നിർവഹിച്ചു. സിന്തറ്റിക് ഫുട്‌ബോൾ ടർഫ്, സിന്തറ്റിക്ക് ഹോക്കി സ്റ്റേഡിയം, രണ്ട് സിന്തറ്റിക് വോളിബോൾ കോർട്ട്, ഒരു മൺ വോളിബോൾ കോർ ട്ട് എന്നിവ ഒന്നാംഘട്ട നവീകരണത്തിന്റെ ഭാഗമായി സ്‌കൂളിൽ നിർമിച്ചു. 2.25 കോടി രൂപ ചെലവിട്ട് ഇൻഡോർ ഹാൾ സിന്തറ്റിക് പ്രതലമാക്കുകയും രാത്രി പരിശീലനത്തിനാവശ്യമായ ഫ്‌ളഡ്‌ലൈറ്റുകൾ സ്ഥാപിക്കുകയുംചെയ്‌തു. 2 ലക്ഷം രൂപ ചെലവിൽ മൂന്ന് വോളിബോൾ കോർട്ടാണ് നിർമിച്ചത്. ബാസ്‌കറ്റ്‌ബോൾ, വോളിബോൾ പരിശീലനങ്ങൾക്കായി ഓരോ ബോൾ ഫീഡിങ് മെഷീനും സജ്ജീകരിച്ചു. 3.83 കോടിരൂപ മുതൽമുടക്കിലാണ് രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് ഫുട്‌ബോൾ ടർഫ് തയ്യാറാക്കിയത്. 4.72 കോടി ചെലവിൽ നിർമിച്ച ഹോക്കി സ്‌റ്റേഡിയത്തിൽ ആധുനിക രീതിയിലുള്ള സ്പ്രിംഗ്ലർ സംവിധാനവും ഒരുക്കി. സിന്തറ്റിക് ട്രാക്കിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ആറ് ലൈനുള്ള 400 മീറ്റർ ട്രാക്കും എട്ട് ലൈനുള്ള 100 മീറ്റർ ട്രാക്കും ലോങ് ജമ്പ് പിറ്റുമാണ് 5.85 കോടി രൂപ ചെലവിൽ നിർമിക്കുന്നത്. രണ്ട് ഹോസ്റ്റലും നവീകരിച്ചു. നാലേമുക്കാൽ വർഷത്തോളമായി 16 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ജി വി രാജ സ്‌കൂളിൽ സർക്കാർ നടപ്പാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..