വർക്കല
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജോലിസ്ഥലങ്ങൾ കാണിച്ചുതരാമെന്ന് തെറ്റിദ്ധരിപ്പിച്ച് കോയമ്പത്തൂരിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചെമ്മരുതി തോക്കാട് ഏറത്ത്കാവ് സന്തോഷ് ഭവനിൽ ശ്രീജിത്തി (32,കിട്ടു)നെയാണ് വർക്കല പൊലീസ് പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. പ്രതിയെ വർക്കല കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ 21നു പുലർച്ചെയാണ് പെൺകുട്ടിയെ കാണാതായത്. വർക്കല പൊലീസിന്റെ അന്വേഷണത്തിൽ ശ്രീജിത്തിനെയും ഇതേ ദിവസങ്ങളിൽ കാണാനില്ലെന്നുള്ള വിവരം ലഭിച്ചു. തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.
പെൺകുട്ടിയുമായി കോയമ്പത്തൂരിൽനിന്ന് മടങ്ങിയെത്തിയ ഇയാൾ വർക്കല റെയിൽവേ സ്റ്റേഷന് സമീപമുളള അടഞ്ഞുകിടന്ന സ്ഥാപനത്തിൽ പെൺകുട്ടിയെ ഒളിപ്പിച്ചു. തുടർന്ന് വീട്ടിൽ മടങ്ങിയെത്തി. പൊലീസ് വീട്ടിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെയും കണ്ടെത്തി. പെൺകുട്ടിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതായും പെൺകുട്ടി പീഡനശ്രമം എതിർത്തിരുന്നതായും പൊലീസ് അറിയിച്ചു.
വർക്കല ഡിവൈഎസ്‌പി പി നിയാസിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ വിഎസ് പ്രശാന്ത്, എസ്ഐമാരായ ആർ എൽ രാഹുൽ, ശരത് ചന്ദ്രബോസ്, എസ്‌സിപിമാരായ സനൽ, വിനോദ്, സിപിഒമാരായ ഷജീർ, പ്രശാന്ത കുമാരൻ, പി ക്രിസ്റ്റിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..