വെള്ളറട
കോൺഗ്രസ് നേതാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹികൾ വീട്ടിലെത്തി. വ്യാഴാഴ്‌ചയാണ് സിപിഐ എം ഏരിയ കമ്മിറ്റിഅംഗം തോട്ടത്തിൽ മധുവിനെയും വീട്ടുകാരെയും കോൺഗ്രസ് സംഘം ആക്രമിച്ചത്. കോൺഗ്രസ് പഞ്ചായത്ത് അംഗം ജയന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. വീട് തകർത്താണ് മധുവിനെയും ഭാര്യയെയും മകളെയും മർദിച്ചത്. മകളുടെ താലിമാല പൊട്ടിച്ചുകൊണ്ടു പോകുകയും ചെയ്തു. പിടിവലിക്കിടെ കഴുത്തിനിരുവശത്തും അവർക്ക് മുറിവേറ്റിട്ടുമുണ്ട്.
നെയ്യാർഡാം പൊലീസെത്തി അറസ്റ്റ് ചെയ്‌തെങ്കിലും അക്രമികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എം വിൻസെന്റിന്റെ നേതൃത്വത്തിലുള്ള സംഘം ഡിവൈഎസ്‌പി ഓഫീസിലേക്ക് ഇരച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് ജാമ്യം കിട്ടാവുന്ന വകുപ്പുകൾ മാത്രം ചേർത്ത് പ്രതികളെ കോടതിയിൽ ഹാജരാക്കുകയാണ് പൊലീസ് ചെയ്തത്.
പൊലിസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ശക്തമായ സമരവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ മുന്നോട്ടു നീങ്ങുകയാണ്. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡബ്ല്യൂ ആർ ഹീബ, ഉഷകുമാരി, ഏരിയ സെക്രട്ടറി സാറാബേബി എന്നിവർ വീട്ടിലെത്തി ഐക്യദാർഢ്യം അർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..