ആറ്റിങ്ങൽ
യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് മൂന്നുവർഷം തടവും 10000 രൂപ പിഴയും. ഓട്ടോഡ്രൈവർ നഗരൂർ തേക്കിൻകാട് സ്വദേശി രാജേഷി (28) നെയാണ് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസ് വിചാരണചെയ്യുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജി ടി പി പ്രഭാഷ് ലാൽ ശിക്ഷിച്ചത്.
2014 നവംബറിലാണ് സംഭവം. മകന്റെ വിദേശയാത്രയ്‌ക്കായി പണം കടം വാങ്ങി മടങ്ങുകയായിരുന്ന സ്‌ത്രീയെ പരിചയക്കാരൻകൂടിയായ രാജേഷ്
വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് ഓട്ടോയിൽ കയറ്റുകയായിരുന്നു.
വീടിന് സമീപം ഇറക്കിയശേഷം ലൈംഗിക അതിക്രമത്തിന് മുതിർന്നു. ഇതിനിടെ പരിക്കേറ്റ സ്‌ത്രീയെ മകനും മറ്റൊരാളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.
പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം നിലനിൽക്കുന്നതല്ല എന്നും എന്നാൽ അതിനുള്ള ശ്രമം ഇയാളിൽനിന്നുണ്ടായി എന്നും തെളിയിക്കപ്പെട്ടതായി കോടതി നിരീക്ഷിച്ചു. പിഴ തുക കെട്ടിവച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം മുഹസിൻ ഹാജരായി.
ആറ്റിങ്ങൽ സബ് ഇൻസ്‌പെക്ടർ കെ ആർ ബിജു രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ എം അനിൽകുമാർ അന്വേഷിച്ചാണ് കുറ്റപത്രം സമർപ്പിച്ചത്. 14 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖ ഹാജരാക്കുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..