ആറ്റിങ്ങൽ
വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്തുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കിളിമാനൂർ സ്വദേശി ശരത് (30 ) നെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) കോടതി ജഡ്ജ് ടിപി പ്രഭാഷ് ലാൽ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസംകൂടി കഠിന തടവ് അനുഭവിക്കണം.
2017ൽ ആണ് സംഭവം. പതിനേഴുകാരിയെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയയാക്കി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ‘മകളെ കാണാനില്ല’ എന്നുകാണിച്ച് അമ്മ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ശരത് പലതവണ പെൺകുട്ടിയുടെ വീട്ടിലെത്തി അതിക്രമം നടത്തിയെന്നും കേസിൽ പറയുന്നു.
പെൺകുട്ടിയെ വിളിച്ചിറക്കിക്കൊണ്ടുപോകാനും താമസിപ്പിക്കാനും ഒത്താശ ചെയ്തു എന്ന കുറ്റത്തിന് പ്രതിയാക്കപ്പെട്ട മൂന്നുപേരെ കുറ്റക്കാരല്ല എന്നുകണ്ട് കോടതി വെറുതേവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം മുഹസിൻ ഹാജരായി. കിളിമാനൂർ സബ് ഇൻസ്പെക്ടർ ആയിരുന്ന ബി ബൈജു രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ആയിരുന്ന വി എസ് പ്രദീപ് കുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..