തിരുവനന്തപുരം
കോവിഡ് മൂന്നാംഘട്ടം നേരിടാൻ സുസജ്ജമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്. 110 കിടക്കയോടെ പുതിയ രണ്ട് ഐസിയു സജ്ജമായി. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴം വൈകിട്ട് 4.30ന് നിർവഹിക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. മന്ത്രി പി എ മുഹമ്മദ് റിയാസ് വിശിഷ്‌ടാതിഥിയാകും.
100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി 5.5 കോടി ചെലവഴിച്ചാണ് പുതിയ രണ്ട് തീവ്രപരിചരണ വിഭാഗം സജ്ജമാക്കിയത്. സിഐഐ ഫൗണ്ടേഷൻ, ഇൻഫോസിസ് ഫൗണ്ടേഷൻ എന്നിവയും സർക്കാരിന്റെ അഭിമാന പദ്ധതിക്ക് സഹായഹസ്തവുമായെത്തി.
17 വെന്റിലേറ്ററും 100 മോണിറ്ററുമാണ് സ്ഥാപിക്കുന്നത്. കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് പോയിന്റുകൾ, ടിവി, മ്യൂസിക് സിസ്റ്റം, സെൻട്രൽ നഴ്സിങ് സിസ്റ്റം എന്നിവയ്ക്കൊപ്പം പീഡിയാട്രിക് പേഷ്യന്റ് കെയറിനുകൂടി ഉപയോഗിക്കാവുന്ന അതിനൂതന ബെഡ് ഹെഡ് പാനലുകളും 50 കിടക്കയിൽ സ്ഥാപിച്ചിട്ടുണ്ട്.
സേഫ് കോറിഡോർ ഡെമോൺസ്ട്രേഷൻ പ്രോജക്ട് പരിധിയിൽ വരുന്ന പദ്ധതി ട്രോമകെയർ ആൻഡ് എമർജൻസി മെഡിസിൻ സംവിധാനം മുഖേനയാണ് നടപ്പാക്കുന്നത്.
ഇതിന്റെ അടിസ്ഥാന സൗകര്യവികസനം പിഡബ്ല്യുഡി മുഖേന രണ്ട്കോടി ചെലവഴിച്ചാണ് പ്രാവർത്തികമാക്കിയത്.സിഐഐ ഫൗണ്ടേഷൻ 1,54,35,198 രൂപയും ഇൻഫോസിസ് ഫൗണ്ടേഷൻ 49,68,378 രൂപയും കിടക്കകൾക്കും മറ്റു ചികിത്സാ ഉപകരണങ്ങൾക്കുമായി ചെലവഴിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..