തിരുവനന്തപുരം
സർക്കാർ ഓഫീസുകളിൽനിന്ന് ലാപ്‌ടോപ് മോഷ്ടിക്കുന്നയാളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. കുന്നത്തുകാൽ നാറാണി സ്വദേശി ജോജിയെയാണ് മ്യൂസിയം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വികാസ് ഭവനിലെ സർക്കാർ ഓഫീസിൽനിന്നും രാത്രി ലാപ്‌ടോപ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് വളയുകയായിരുന്നു. സംഘത്തെ വെട്ടിച്ച് ഓടിയ ഇയാളെ പിഎംജി ജങ്‌ഷന് സമീപത്ത്‌വച്ച് പിടിച്ചു. ചോദ്യം ചെയ്‌തപ്പോഴാണ് മോഷണ വിവരങ്ങൾ പുറത്തായത്.
വർക്കല, ചിറയിൻകീഴ്, വികാസ് ഭവൻ, പബ്ലിക് ഓഫീസ് എന്നിവിടങ്ങളിലെ പത്തിലധികം ഓഫീസുകളിൽ മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. 15 ലധികം ലാപ്‌ടോപ് മോഷ്ടിച്ചതായും പറഞ്ഞു. പട്ടത്തെ ലാപ്‌ടോപ് സർവീസ് സെന്ററിലെ ജീവനക്കാരനാണ് ഇയാൾ. സർക്കാർ ഓഫീസുകളിലെ ലാപ് ടോപ് അറ്റകുറ്റപ്പണിക്കായി വിളിക്കുമ്പോൾ തകരാർ പരിഹരിച്ച് നൽകും. ഇതിനിടയിൽ മോഷ്ടിക്കാൻ സാധിക്കുന്ന ലാപ്‌ടോപ് മനസ്സിലാക്കിവയ്‌ക്കും. പരിചയം മുതലാക്കി പകൽ സമയത്ത് ഓഫീസിലെത്തി ലാപ്‌ടോപ് മോഷ്ടിക്കും. മോഷ്ടിക്കുന്നവ ഫോർമാറ്റ് ചെയ്ത് മറിച്ചു വിൽക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..